തിരുവനന്തപുരം: സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ട എ.എൻ.ഷംസീറിനെ ഹൃദയപൂർവ്വം അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വിദ്യാർഥി സമരങ്ങളിൽ ഷംസീർ വഹിച്ച പങ്ക് മുഖ്യമന്ത്രി എടുത്തുപറഞ്ഞു. പ്രായത്തിനപ്പുറമുള്ള പക്വതയും പരിജ്ഞാനവും ഉളള വ്യക്തിയാണ് ഷംസീര്‍. അദ്ദേഹത്തിന്റെ ചെറുപ്പം സഭയുടെ സമസ്ത മണ്ഡലങ്ങളിലും സവിശേഷമായ പ്രസരിപ്പ് കൈവരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചരിത്രത്തിലേക്കാണ് ഷംസീറിന്റെ ചുവടുവയ്പ്പെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ പറഞ്ഞു. പ്രതിപക്ഷത്തിന്റെ അവകാശങ്ങള്‍ അദ്ദേഹം സംരക്ഷിക്കുമെന്ന് വിശ്വസിക്കുന്നുവെന്നും സതീശന്‍ പറഞ്ഞു. മുൻ സ്പീക്കർ എം.ബി.രാജേഷിന്റെ പ്രവർത്തനങ്ങളെയും മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും അഭിനന്ദിച്ചു.