തിരുവനന്തപുരം : ജവഹർലാൽ നെഹ്റുവിനെ ചാരി കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ തന്‍റെ വര്‍ഗീയമനസിനെ ന്യായീകരിക്കുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കെ.സുധാകരന്‍ കോണ്‍ഗ്രസിന്‍റെ അധഃപതനത്തിന്‍റെ പ്രതീകമാണ്. ആര്‍എസ്എസിനെ വെള്ളപൂശുന്നതില്‍ എന്ത് മഹത്വമാണ് സുധാകരന്‍ കാണുന്നത്. ശ്യാമപ്രസാദ് മുഖര്‍ജിയെ അറസ്റ്റുചെയ്യുമ്പോള്‍ നെഹ്റുവായിരുന്നു പ്രധാനമന്ത്രി. അതുപോലും കോണ്‍ഗ്രസിനെ നയിക്കുന്ന വ്യക്തി അറിയാതെ പോകുന്നത് അത്ഭുതമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ കുറിപ്പ് പൂർണരൂപം
നെഹ്‌റുവിനെ ചാരി തന്റെ വർഗ്ഗീയ മനസ്സിനെയും ആർഎസ്എസ് പ്രണയത്തെയും ന്യായീകരിക്കുന്ന കെ പി സി സി പ്രസിഡന്റ് കോൺഗ്രസ്സിന്റെ അധഃപതനത്തിന്റെ പ്രതീകമാണ്. “വർഗീയ ഫാസിസത്തോടു പോലും സന്ധി ചെയ്യാൻ തയാറായ വലിയ മനസാണു ജവഹർലാൽ നെഹ്റുവിന്റേതെ”ന്നാണ് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ പറഞ്ഞത്. അതും രാജ്യം ജവഹർലാൽ നെഹ്‌റുവിനെ സ്മരിക്കുന്ന ശിശുദിനത്തിൽ. ആർഎസ്എസിനെ വെള്ള പൂശുന്നതിൽ എന്ത് മഹത്വമാണ് അദ്ദേഹം കാണുന്നത്?






























