തിരുവനന്തപുരം : വഖഫ് ബോർഡിലെ നിയമന വിഷയത്തിൽ പള്ളികളിൽ ചർച്ചയാക്കാനുള്ള മുസ്ലീം ലീഗ് നീക്കത്തെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിട്ടപ്പോൾ എന്തോ അവസരം കിട്ടിയെന്ന രീതിയിൽ മുസ്ലീംലീഗ് ഇറങ്ങി തിരിച്ചിരിക്കുകയാണെന്ന് മുഖ്യമന്ത്രി പരിഹസിച്ചു.
ഖഖഫ് ബോർഡിൽ മുസ്ലീം മതവിശ്വാസികളെ മാത്രമേ നിയമിക്കൂ എന്ന് വ്യവസ്ഥയുണ്ട്. ഇതിനിടയിലാണ് വെളളിയാഴ്ച പള്ളികളിൽ പ്രചരണം നടത്തുമെന്ന് മുസ്ലീം ലീഗ് നേതാവ് പ്രഖ്യാപിച്ചത്. എന്നാൽ ഇ.കെ.സുന്നി വിഭാഗം അടക്കമുള്ള സമുദായത്തിലെ പ്രബല വിഭാഗം ആ നീക്കത്തെ തള്ളി പറഞ്ഞു. ആരാധനാലയങ്ങൾ രാഷ്ട്രീയ പ്രചരണത്തിൻ്റെ വേദിയാക്കി മാറ്റിയാൽ എന്തായാരിക്കും അതിൻ്റെ പ്രത്യാഘാതം എന്ന് ആലോചിക്കണം. മുസ്ലീം ലീഗിൻ്റെ നീക്കം സംഘപരിവാറിനുള്ള പച്ചക്കൊടിയാണ്. മതനിരപേക്ഷതക്ക് പോറലേൽപിക്കുന്ന ഒരു നീക്കവും ഉണ്ടാകാൻ പാടില്ലെന്നും പിണറായി പറഞ്ഞു.
വഖഫ് നിയമന പ്രശ്നത്തിൽ പള്ളികളിൽ പ്രതിഷേധിക്കാനുള്ള തീരുമാനം സമസ്ത തള്ളിയതോടെ നാളെ നടത്താനിരുന്ന പരിപാടികൾ മുസ്ലിം ലീഗ് മാറ്റിവെച്ചു. മുഖ്യമന്ത്രിയുമായി സംസാരിച്ചെന്നും തങ്ങളുടെ പരാതി പരിഹരിച്ചില്ലെങ്കിൽ പ്രതിഷേധത്തിലേക്ക് നീങ്ങുമെന്നും സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ വ്യക്തമാക്കിയതിന് പിന്നാലെ ലീഗ് അധ്യക്ഷന്റെ ചുമതല വഹിക്കുന്ന പാണക്കാട് സാദിഖലി തങ്ങളാണ് പ്രതിഷേധം മാറ്റിയത്.





























