റാന്നി: കേരളപ്പിറവി ദിനത്തിൽ വെച്ചൂച്ചിറ എണ്ണൂറാംവയൽ സി എം എസ് എൽ പി സ്കൂൾ ഒരുക്കിയ കൈരളിപ്പെരുമ മെഗാ പ്രദർശനം പഴമയിലെ പുതുമ പകർന്ന കാഴ്ചയുടെ വസന്തമായി. കേരളത്തിന്റെ പരമ്പരാഗതമായ കാർഷിക, തൊഴിൽ, ഗൃഹോപകരണങ്ങൾ തുടങ്ങി അമൂല്യങ്ങളായ പുരാവസ്തുക്കളുടെ വൻ ശേഖരമാണ് പ്രദർശനത്തിലെത്തിയത്.
വിസ്‌മൃതിയിലാണ്ടു പോയ കലപ്പ, നുകം, ചവിട്ടു ചക്രം, ഉരൽ, ഉലക്ക, നാഴി, ഇടങ്ങഴി, പറ, കൂന്താണി, വല്ലട്ടി, വെള്ളിക്കോൽ, കോരിക, തുടം, ഭരണി, പനമ്പ്, തേവു കൊട്ട, കൂന്താലി,കുടപ്പനപ്പായ,ഓലക്കുട, മെതിയടി,ഉറി, മുറം, മത്ത്, കുട്ട, വട്ടി,ഓട്ടുരുളി, സേവനാഴി, കിണ്ടി, മൊന്ത, കിണ്ണം, അടപലക,ദീപക്കാൽ, ചന്ദനത്തിരി സ്റ്റാൻഡ്, ഭസ്മ പാത്രം, ഒറ്റത്തിരി വിളക്ക്, പനി നീര് തളിക്കുന്ന പാത്രം, കയ്യിലട,ആമപ്പെട്ടി, മന്ന്, തോല, റാത്തൽ,നാണയങ്ങൾ, കറൻസികൾ തുടങ്ങി 1000 ൽ അധികം വരുന്ന പുരാവസ്തുക്കളും അപൂർവ കാഴ്ചയായി.
1950 കളിലെ കേരളത്തെ കുട്ടികൾ പുനരാവിഷ്കരിക്കുന്ന അത്യപൂർവമായ ദൃശ്യാവിഷ്കാരവും പ്രദർശനത്തിലെ മറ്റൊരു പ്രധാന ആകർഷണമായി. ഗ്രാമ ചന്തയും പഴയ കാല തെരുവ് കച്ചവടവുമൊക്കെ കുട്ടികൾ ഒരുക്കിയ ദൃശ്യാവിഷ്കാരത്തിൽ ശ്രദ്ധേയമായി. മാർത്താണ്ഡ വർമ്മ മഹാരാജാവ്, വേലുത്തമ്പി ദളവ, പരശുരാമൻ, പഴശ്ശി രാജ തുടങ്ങി 100 ചരിത്ര പുരുഷൻമാരുടെ വേഷത്തിൽ കുട്ടികൾ എത്തിയത് ആകർഷകമായി.
ഗ്രാമ ചന്തയിലെ മുച്ചീട്ടു കളിക്കാരും കിലുക്കി കുത്തുകാരും കൈ നോട്ടക്കാരും പഴയ നിക്കർ പൊലീസും തുടങ്ങി സംഭാരകച്ചവടവും പലഹാരക്കച്ചവടവുമൊക്കെയായി കുട്ടികൾ അരങ്ങു തകർത്തു. കുട്ടികൾ പരമ്പരാഗത കേരളീയ വേഷങ്ങളിലെത്തിയപ്പോൾ പ്രായമുള്ളവരുടെ മനസ്സിൽ തങ്ങളുടെ ബാല്യകാല ചിത്രങ്ങൾ തെളിഞ്ഞു. കഥകളി, തെയ്യം, ഓട്ടൻ തുള്ളൽ, പടയണിക്കോലങ്ങളുമെല്ലാം മനോഹര ദൃശ്യങ്ങളായി. പ്രദർശനത്തിൽ കുട്ടികളെ ആകർഷിച്ചത് ഹിറ്റ് സിനിമകളിൽ സൂപ്പർ താരങ്ങളായി അഭിനയിച്ച മൃഗങ്ങളും പക്ഷികളും ആയിരുന്നു.
ചാർളി ബാഹുബലി സിനിമകളിൽ അഭിനയിച്ച ആമി നന്ദന എന്ന കുതിരയും കായംകുളം കൊച്ചുണ്ണി സിനിമയിൽ അഭിനയിച്ച ഹൈദ ഒട്ടകവും പഞ്ചവർണ തത്തയിൽ അഭിനയിച്ച കഴുത അമ്മുവും പരീക്ഷണങ്ങൾക്കു വേണ്ടി ഉപയോഗിച്ച് വരുന്ന ഗിനി പന്നികളും ഹൊറർ സിനിമകളിൽ കണ്ടു വരുന്ന ഇഗുവാനയും തണുപ്പ് രാജ്യങ്ങളിൽ കണ്ടു വരുന്ന ചെമ്മരി ആടുകളും വർണ്ണ തത്തകളും പേർഷ്യൻ പൂച്ച,അമേരിക്കൻ ഹാംസ്റ്റർ എന്നിവയും കാണാൻ വൻ തിരക്കായിരുന്നു. തേന്മാവിൻ കൊമ്പത്ത് സിനിമയിലെ കാളവണ്ടി, റോമൻസ് സിനിമയിൽ ഉപയോഗിച്ച കുതിര വണ്ടികൾ, ബാഹുബലി സിനിമയിൽ ഉപയോഗിച്ച പീരങ്കി, സാറ്റർഡേ നൈറ്റ് എന്ന സിനിമയിലെ രഥം, തുടങ്ങി നിരവധി കൗതുകമാർന്ന കാഴ്ചകളുമാണ് കൈരളിപ്പെരുമ നാടിനു സമ്മാനിച്ചത്.
അറിവിന്റെ അക്ഷയ ഖനിയും കാഴ്ചയുടെ വസന്തവും സമന്വയിപ്പിച്ച പ്രദർശനം കാണുവാൻ ജവഹർ നവോദയ വിദ്യാലയം, വെച്ചൂച്ചിറ സെന്റ് തോമസ് ഹൈസ്കൂൾ, കുന്നം മാർത്തോമാ വൊക്കേഷനൽ ഹയർ സെക്കണ്ടറി സ്കൂൾ, കൊല്ലമുള യു.പി സ്കൂൾ തുടങ്ങി പഞ്ചായത്തിലെ വിദ്യാലയങ്ങളിൽ നിന്നും വിദ്യാർത്ഥികളും കൂടാതെ നൂറു കണക്കിന് പൊതു ജനങ്ങളും എത്തിയിരുന്നു. കേരളത്തിന്റെ പ്രൗഢമായ ചരിത്ര മുഹൂർത്തങ്ങളും അപൂർവ കാഴ്ചകളും ഒപ്പിയെടുത്ത സ്‌മൃതി കൈരളി ചിത്ര പ്രദർശനവും കൈരളിപ്പെരുമക്ക് മോടി കൂട്ടി.
പ്രദർശനം അഡ്വ. പ്രമോദ് നാരായൺ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി കെ ജെയിംസ് അധ്യക്ഷത വഹിച്ചു. സ്കൂൾ ലോക്കൽ മാനേജർ റവ. സോജി വർഗീസ് ജോൺ, ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ എസ്. രമാദേവി, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ രാജി വിജയകുമാർ, ഷാജി കൈപ്പുഴ, എം. ജെ. ജിനു, പൊന്നമ്മ ചാക്കോ പ്രധാനാധ്യാപകൻ സാബു പുല്ലാട്ട്,പി.ടി.എ പ്രസിഡന്റ് ഷൈനു ചാക്കോ, ഷൈനി ജോർജ്,എം. ജെ. ബിബിൻ എന്നിവർ പ്രസംഗിച്ചു.
































