തിരുവനന്തപുരം: കേന്ദ്ര ബജറ്റിന്‍റെ പശ്ചാത്തലത്തിൽ ഇ ശ്രീധരനെതിരെ മുഖ്യമന്ത്രിയുടെ ഒളിയമ്പ്. കേരളത്തിൽ അതിവേഗ പാതയുടെ സാധ്യതകൾ കഴിഞ്ഞ ദിവസങ്ങളിൽ പങ്കുവച്ച മെട്രോമാൻ ഇ ശ്രീധരന്‍റെ പേരെടുത്ത് പറയാതെ മുഖ്യമന്ത്രി പിണറായി വിജയൻ വിമർശിച്ചു. അതിവേഗ പാതയുമായി ബന്ധപ്പെട്ട് വലിയ എന്തോ വരാൻ പോകുന്നു എന്ന പ്രതീതി സൃഷ്ടിച്ചവർക്ക് ഇപ്പോൾ മറുപടിയില്ലാതായെന്ന് അദ്ദേഹം പരിഹസിച്ചു.
കേരളത്തോടുള്ള കേന്ദ്രത്തിന്റെ അവഗണന തുടരുകയാണെന്നും ഇതിനെതിരെ ശബ്ദമുയർത്താൻ കോൺഗ്രസും മുസ്ലിം ലീഗും ഉൾപ്പെടുന്ന പ്രതിപക്ഷം തയ്യാറാകുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എയിംസ് (AIIMS) പോലുള്ള സംസ്ഥാനത്തിന്റെ ന്യായമായ ആവശ്യങ്ങൾക്കായി സ്ഥലം കണ്ടെത്തിയിട്ടും പ്രധാനമന്ത്രിയോടടക്കം ഇക്കാര്യം വ്യക്തമാക്കിയിട്ടും കേന്ദ്രം മുഖം തിരിക്കുകയാണെന്നും വികസന കാര്യത്തിൽ ബി ജെ പിയും കോൺഗ്രസും ഒരേ നിലപാടാണ് സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി വിമർശിച്ചു.





























