പത്തനംതിട്ട : ജില്ലയിലെ സഹകരണ ബാങ്കുകള്‍ മിക്കതും വന്‍ പ്രതിസന്ധിയില്‍. നിക്ഷേപം പിന്‍ വലിക്കാന്‍ എത്തുന്നവരെ അവധി പറഞ്ഞു തിരിച്ചയക്കുകയാണ് മിക്ക ബാങ്കുകളും. മാസങ്ങളായി നിക്ഷേപകര്‍ കയറിയിറങ്ങിയിട്ടും ചെറിയതുകപോലും നല്‍കുവാന്‍ ബാങ്കിന് കഴിയുന്നില്ല. ഇതോടെ നിക്ഷേപകര്‍ കടുത്ത ആശങ്കയിലാണ്. പല ബാങ്കിലും തര്‍ക്കങ്ങളും വഴക്കുകളും തുടങ്ങിക്കഴിഞ്ഞു. ബാങ്കിന്റെ പ്രസിഡന്റിനെയും സെക്രട്ടറിയെയും വിളിച്ചാല്‍ ഫോണ്‍ എടുക്കുന്നില്ലെന്നും നിക്ഷേപകര്‍ പരാതി പറയുന്നു. പലരുടെയും പണം മടക്കിനല്‍കാമെന്ന് പറഞ്ഞിരിക്കുന്ന അവധി ഈ മാസമാണ്. എന്നാല്‍ ബാങ്കിന് ഇതിനുകഴിയുമെന്ന് തോന്നുന്നില്ല. വര്‍ഷാവസാനം ആയതോടെ കടുത്ത സാമ്പത്തിക ഞെരുക്കത്തിലാണ് ബാങ്കുകള്‍.
വായ്പ്പാ കുടിശ്ശിക പെരുകിയത് കാരണമായി പറയുന്നുണ്ടെങ്കിലും മറ്റുചില കാരണങ്ങളാണ് ഇത്രയധികം പ്രതിസന്ധിയിലേക്ക് ബാങ്കുകളെ എത്തിച്ചത്. മതിയായ ഈടില്ലാതെ വേണ്ടപ്പെട്ടവര്‍ക്ക് വായ്പ്പ വാരിക്കോരി നല്‍കിയതും ധൂര്‍ത്തും ചില ബാങ്കുകളില്‍ അഴിമതിയും ഇപ്പോഴുള്ള പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്. ബാങ്കുകളുടെ കീഴില്‍ പല സ്ഥാപനങ്ങളും നടത്തുന്നുണ്ടെങ്കിലും നീതി മെഡിക്കല്‍ സ്റ്റോറുകള്‍ മാത്രമാണ് വലിയ നഷ്ടമില്ലാതെ പോകുന്നത്. മറ്റു സ്ഥാപനങ്ങളൊക്കെ വെള്ളാനകളാണ്. നിക്ഷേപകരുടെ പണമെടുത്താണ് ഇവിടെ ജീവനക്കാര്‍ക്ക് ശമ്പളമായി നല്‍കുന്നത്. വളരെ ഗുരുതരമായ സാഹചര്യത്തിലാണ് ചില ബാങ്കുകള്‍. ഭരണസമിതിയുടെ കാര്യക്ഷമത ഇല്ലായ്മ്മ എല്ലായിടത്തുമുണ്ട്.
പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പിനു ശേഷം കേരളത്തിലെ ധനകാര്യ സ്ഥാപനങ്ങള്‍ ഒന്നിനുപിറകെ മറ്റൊന്നായി പൂട്ടുകയാണ്. പോപ്പുലറില്‍ മാത്രം മുപ്പതിനായിരം നിക്ഷേപകര്‍ക്കാണ് പണം നഷ്ടപ്പെട്ടത്. ഇതുമാത്രം 1200 കോടി രൂപയിലധികമുണ്ട്. വര്‍ഷം ഒന്നര കഴിഞ്ഞെങ്കിലും ഇപ്പോഴും നിക്ഷേപകര്‍ക്ക് നീതി ലഭിച്ചിട്ടില്ല. കേസും സമരവുമൊക്കെയായി ഇവര്‍ പൊരുതുകയാണ്. മിക്ക സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളും വന്‍ പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്. എന്നാല്‍ ഇതൊക്കെ ആഡംബരത്തിന്റെ കുപ്പായമിട്ട് മൂടിവെക്കുവാനും ഇവര്‍ക്ക് കഴിയുന്നുണ്ട്. ഇപ്പോള്‍ സഹകരണ മേഖലയിലേക്കും പ്രതിസന്ധി വ്യാപിച്ചതോടെ ലക്ഷക്കണക്കിന് നിക്ഷേപകരായിരിക്കും പെരുവഴിയിലാകുക. നിക്ഷേപകരുടെ ആശങ്കകള്‍ ഞങ്ങളുമായി പങ്കുവെക്കാം – 94473 66263, 85471 98263, [email protected]































