കോഴിക്കോട്: ബസ് കാത്തിരിപ്പ് കേന്ദ്രം തകർന്നുവീണ് കോളജ് വിദ്യാർത്ഥിനിക്ക് പരിക്കേറ്റു. കോഴിക്കോട് മീഞ്ചന്ത ഗവ. ആർട്സ് കോളജ് വിദ്യാർത്ഥനിയും നരിക്കുനി സ്വദേശിനിയുമായ അഭിഷ്നയ്ക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം വൈകുന്നേരം കോളജിന് സമീപത്ത് തന്നെയുള്ള ബസ് സ്റ്റോപ്പിൽ വീട്ടിലേക്ക് പോകാനായി ബസ് കാത്തു നിൽക്കുമ്പോഴാണ് അപകടമുണ്ടായത്. ബസ് ഷെൽട്ടറിൻറെ തൂണുകൾ ദ്രവിച്ച നിലയിൽ ആയതിനെ തുടർന്ന് ഇതിന് മുകളിൽ സ്ഥാപിച്ച പരസ്യ ഹോർഡിംഗ്സുകൾ മാറ്റാനായി തൊഴിലാളി വന്നിരുന്നു. ഇയാൾ അതിനായി ബസ് ഷെൽട്ടറിന് മുകളിൽ കയറിയപ്പോൾ ഒന്നാകെ താഴേക്ക് പതിക്കുകയായിരുന്നു. അഭിഷ്നയുടെ കാലിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
കാലിൻറെ എല്ലിന് പൊട്ടലുണ്ടെന്നാണ് വിവരം. ഷെഡ്ഡിൻറെ ഒരു ഭാഗം കുട്ടിയുടെ കാലിൽ വീഴുകയായിരുന്നു. വിദ്യാർത്ഥിനിയെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുയാണ്. പരസ്യ ബോർഡ് മാറ്റാനെത്തിയ തൊഴിലാളിക്കും വീണ് പരിക്കേറ്റു. ഈ സമയത്ത് ഇവിടെ ബസ് കാത്തു നിന്ന മറ്റുള്ളവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കോളജ് വിടുന്ന നേരമായതിനാൽ വിദ്യാർത്ഥികളടക്കം നിരവധി പേർ വെയിറ്റിംഗ് ഷെഡ്ഡിൽ ഉണ്ടായിരുന്നു. ഓടി രക്ഷപ്പെട്ടതിനാൽ ഇവർ തലനാരിഴക്ക് രക്ഷപ്പെട്ടു.





























