മുംബൈ : ഒരു സാങ്കേതികവിദ്യ കൂടി അവതരിപ്പിച്ചിരിക്കുകയാണ് റിലയന്‍സ്-ജിയോ ട്രൂ 5ജി വൈ-ഫൈ. തുടക്കത്തില്‍ രാജ്യത്തെ ചുരുക്കം ചില നഗരങ്ങളിലായിരിക്കും ഇതു ലഭ്യമാകുക. പുതിയ സേവനം ഉപയോഗിക്കാന്‍ 5ജി ഫോണ്‍ വേണ്ട 5ജി സിമ്മും വേണ്ട. എന്നാല്‍ 5ജി ഫോണും 5ജി സിമ്മും ഇല്ലാത്തവരില്‍ 5ജി സ്പീഡ് നന്നായി അറിയാൻ കഴിയും. വൈ-ഫൈ സ്മാര്‍ട്ട്‌ഫോണ്‍ ഉള്ള എല്ലാവര്‍ക്കും ഇത് ഉപയോഗിക്കാം.
ഇത് ലഭ്യമാക്കിയിരിക്കുന്ന മേഖല
ജിയോ ട്രൂ 5ജി വൈ-ഫൈ ഇപ്പോള്‍ ലഭ്യമാക്കിയിരിക്കുന്നത് ധാരാളം ആളുകള്‍ വന്നുപോകുന്ന ഇടങ്ങളിലാണ്-വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍, റെയില്‍വേ സേറ്റേഷനുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, വാണിജ്യ ഹബുകള്‍ തുടങ്ങിയവ ഉള്ള മേഖലകളിലാണ് ഇത് കിട്ടുന്നത്. രാജസ്ഥാനിലെ നത്ദ്വാര പട്ടണത്തിലാണ് ജിയോ ട്രൂ 5ജി വൈ-ഫൈ സേവനം ആരംഭിച്ചിരിക്കുന്നത്. വരും മാസങ്ങളില്‍ രാജ്യത്തെ കൂടുതല്‍ നഗരങ്ങളിലേക്ക് ഈ സേവനം എത്തുമെന്നും റിലയന്‍സ് അറിയിച്ചു.
ഈ നഗരത്തില്‍ ട്രൂ 5ജി ശാക്തീകരിച്ച വൈ-ഫൈജിയോയുടെ വെല്‍കം ഓഫര്‍ നീണ്ടു നില്‍ക്കുന്ന കാലത്തോളം എത്ര ഡേറ്റ വേണമെങ്കിലും ഉപയോഗിക്കാം എന്നാണ് സൂചന. ജിയോയുടെ വരിക്കാരല്ലാത്തവര്‍ക്കും ഇത് പരീക്ഷിച്ചു നോക്കുകയും പിന്നെ ജിയോ വരിക്കാരായി പരിധിയില്ലാതെ 5ജി വൈ-ഫൈ ഡേറ്റ സ്വീകരിക്കുകയും ചെയ്യാമെന്നാണ് റിപ്പോര്‍ട്ട്. പരീക്ഷണ ഘട്ടത്തിനു ശേഷം പരിധിയില്ലാതെ ഡേറ്റ ഉപയോഗിക്കാനുള്ള അവകാശം പിന്‍വലിച്ചേക്കും.
5ജി ചുരുക്കം ചിലര്‍ക്കു മാത്രം ലഭിച്ചാല്‍ പോരെന്ന് ആകാശ്
കാശുള്ളവര്‍ക്കു മാത്രം ലഭിക്കുന്ന ഒന്നായി നിലനിര്‍ത്താനുള്ള ഒന്നല്ല 5ജി എന്ന് റിലയന്‍സ് ജിയോ ചെയര്‍മാന്‍ ആകാശ് അംബാനി. അതിവേഗ ഇന്റര്‍നെറ്റ് രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും എല്ലാ വീടുകളിലും എല്ലാ ബിസിനസ് സ്ഥാപനങ്ങള്‍ക്കും ലഭിക്കണം. എല്ലാ ഇന്ത്യക്കാര്‍ക്കും 5ജി നല്‍കുക എന്ന ലക്ഷ്യത്തിലേക്കുള്ള ആദ്യ പടിയാണ് ജിയോ ട്രൂ 5ജി വൈ-ഫൈ എന്ന് അദ്ദേഹം പറയുന്നു. ചെറിയ നഗരങ്ങളിലും 5ജി എത്തണം.
അതേസമയം ട്രൂ 5ജി വൈ-ഫൈയുടെ പരീക്ഷണ ഘട്ടം മറ്റു നഗരങ്ങളിലും തുടങ്ങി. ചെന്നൈ ആണ് ഇത്തരത്തിലൊരു നഗരം. നത്ദ്വാരയിലെ ഭഗവാന്‍ ശ്രീനാഥ് ജിയുടെ അമ്പലത്തിനടുത്താണ് ഇപ്പോള്‍ ട്രൂ 5ജി വൈ-ഫൈ തുടങ്ങിയിരിക്കുന്നത്. ഇത്തരത്തിലുള്ള നിരവധി ടൗണുകളിലേക്ക് ഇത് താമസിക്കാതെ എത്തുമെന്നാണ് ആകാശ് നല്‍കുന്ന സൂചന.
സ്റ്റാന്‍ഡ് എലോണ്‍ ട്രൂ5ജി
ജിയോ ട്രൂ 5ജി വൈ-ഫൈയും, ജിയോ സ്റ്റാന്‍ഡ് എലോണ്‍ ട്രൂ5ജിയും രണ്ടു സേവനങ്ങളാണ്. ജിയോ സ്റ്റാന്‍ഡ് എലോണ്‍ ട്രൂ5ജിയാണ് ശരിക്കുള്ള 5ജി സാങ്കേതികവിദ്യ. ജിയോയുടെ അഭിമാന സാങ്കേതികവിദ്യയായ സ്റ്റാന്‍ഡ് എലോണ്‍ ട്രൂ 5ജി ഔദ്യോഗികമായി അവതരിപ്പിക്കുക ദീപാവലി ദിനത്തിലായിരിക്കും. ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, വാരണസി തുടങ്ങി കുറച്ചു നഗരങ്ങളില്‍ മാത്രമാണ് ഇപ്പോള്‍ ഇത് ലഭിക്കുന്നത്. അതു കൂടാതെ, ജിയോ ക്ഷണിക്കുന്നവര്‍ക്കു മാത്രമേ ഇതു പരീക്ഷിക്കാന്‍ സാധിക്കുകയുമുള്ളു. ഇത് ഇപ്പോൾ പരീക്ഷണ ഘട്ടത്തിലാണ്. അതിന് ശേഷം എല്ലാവര്‍ക്കും ഇത് ലഭ്യമാകും.
ജിയോയുടെ ട്രൂ 5ജി സ്റ്റാന്‍ഡ് എലോണ്‍ സാങ്കേതികവിദ്യയാണ്. ഇത് നിലവിലുള്ള 4ജി സാങ്കേതികവിദ്യയെ അശേഷം ആശ്രയിക്കുന്നില്ല എന്നതിനാല്‍ 5ജി ഉപകരണങ്ങളും മറ്റും ഇല്ലാത്തവര്‍ക്ക് ലഭിക്കില്ല. ഉപകരണങ്ങള്‍ കൈയ്യില്‍ ഉണ്ടെങ്കിലും അവ നിര്‍മിച്ച കമ്പനികള്‍ കനിയാത്തതിനാല്‍ 5ജി ലഭിക്കാത്ത പല ഉപയോക്താക്കളും ഉണ്ട്.
ആപ്പിള്‍, സാംസങ്, ഗൂഗിള്‍ തുടങ്ങിയ കമ്പനികളുടെ 5ജി ഫോണുകള്‍ കൈവശമുണ്ടെങ്കിലും അവര്‍ക്ക് ഇപ്പോള്‍ ഇന്ത്യയില്‍ 5ജി സേവനം ഉള്ള മേഖലയിലാണെങ്കില്‍ പോലും 5ജി ലഭിക്കുന്നില്ല. ഈ ഫോണ്‍ നിര്‍മാണ കമ്പനികള്‍ 5ജി സ്വീകരിക്കാന്‍ തങ്ങളുടെ 5ജി ഹാന്‍ഡ്‌സെറ്റുകളെ പ്രാപ്തമാക്കാനുള്ള സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ് അധികം താമസിക്കാതെ നല്‍കുമെന്നാണ് വിവരം. അതേസമയം, അടുത്തിടെ മാത്രം പുറത്തിറക്കിയ നതിങ് ഫോണ്‍ (1)ന് 5ജി സ്വീകരിക്കാനുള്ള അപ്‌ഡേറ്റ് നല്‍കിയെന്നും റിപ്പോർട്ടുണ്ട്.
5ജി പ്രക്ഷേപണത്തിന് എയര്‍ടെല്ലിനെ സജ്ജമാക്കാന്‍ ഓറക്കിൾ
അമേരിക്കന്‍ ക്ലൗഡ് കംപ്യൂട്ടിങ് ഭീമന്‍ ഓറക്കിള്‍ ഇന്ത്യയിലെ രണ്ടാമത്തെ വലിയ ടെലകോം സേവനദാതാവായ എയര്‍ടെല്ലിന് 5ജി പ്രക്ഷേപണത്തിന് പിന്തുണ നല്‍കും. എയര്‍ടെല്ലും 4ജിയില്‍ നിന്ന് 5ജിയിലേക്ക് തങ്ങളുടെ സേവനങ്ങള്‍ പറിച്ചു നടാനുള്ള ശ്രമത്തിലാണല്ലോ. രാജ്യത്തെ 8 നഗരങ്ങളിലാണ് എയര്‍ടെല്‍ 5ജി പ്ലസ് ഇതുവരെ അവതരിപ്പിച്ചിരിക്കുന്നത്.
രാജ്യത്തെ 50 ശതമാനം മൊബൈല്‍ ഫോണ്‍ ഉപയോക്താക്കളും 5ജി ആഗ്രഹിക്കുന്നു
ഇന്ത്യയിലെ 50 ശതമാനം മൊബൈല്‍ ഫോണ്‍ ഉപയോക്താക്കളും 5ജിയിലേക്കു മാറാന്‍ ആഗ്രഹിക്കുന്നു എന്ന് കൗണ്ടര്‍പോയിന്റ് റീസേര്‍ച്ചിന്‍റെ പഠനം പറയുന്നു. പലരും ഇതിനായി പുതിയ ഫോണ്‍ വാങ്ങാന്‍ 20,000-30,000 രൂപ വരെ മുടക്കാന്‍ തയാറാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇതോടെ ഇന്ത്യയിലെ സ്മാര്‍ട്ട്‌ഫോണ്‍ വില്‍പനയുടെ ശരാശരി വില ഉയരുമെന്നാണ് കരുതുന്നത്.
ആപ്പിളിന്‍റെ രണ്ടാമത്തെ ഡിസൈൻ വിഭാഗം മേധാവിയും രാജിവച്ചു
ആപ്പിള്‍ കമ്പനിയുടെ ഉപകരണങ്ങളുടെ ഡിസൈൻ രീതി പലപ്പോഴും ശ്രദ്ധ പിടിച്ചുപറ്റുന്നതാണ്. ഐഫോണുകള്‍ അടക്കം ആദ്യകാല ആപ്പിള്‍ ഉപകരണങ്ങളും ഡിസൈൻ ചെയ്ത ജോണി ഐവ് ഏതാനും വര്‍ഷം മുമ്പ് കമ്പനിയില്‍ നിന്നു രാജിവച്ചിരുന്നു. മൂന്നു വര്‍ഷമായി അദ്ദേഹത്തിന്‍റെ സ്ഥാനത്ത് ഇരുന്നിരുന്ന ഇവന്‍സ് ഹാങ്കിയാണ്.
നീണ്ട 20 വര്‍ഷത്തോളം കമ്പനിയെ സേവിച്ച ശേഷമാണ് സൂപ്പര്‍ സ്റ്റാര്‍ ഡിസൈൻ വദിഗ്ധന്‍ ഐവ് ആപ്പിളില്‍ നിന്നു രാജിവയ്ക്കുന്നത്. ഇവന്‍സ് ആകട്ടെ നിരവധി വര്‍ഷം ഐവിനു കീഴില്‍ പ്രവര്‍ത്തിച്ചിരുന്നു താനും. അടുത്ത ആറു മാസത്തേക്കു കൂടെ താന്‍ കമ്പനിയില്‍ തുടരുമെന്നും ഇവന്‍സ് തന്റെ സഹപ്രവര്‍ത്തകരോട് പറഞ്ഞു. ഇവന്‍സിന്‍റെ ചുമതല ആര്‍ക്കു കൈമാറും എന്നതിനെക്കുറിച്ച് കമ്പനി സൂചനയൊന്നും നല്‍കിയിട്ടില്ല. ഐവിനെ നിയമിച്ചത് മുന്‍ മേധാവി സ്റ്റീവ് ജോബ്‌സ് ആയിരുന്നു.
സാംസങ് തുടങ്ങിയ കമ്പനികള്‍ ഉയര്‍ത്തിയ കടുത്ത മത്സരത്തില്‍ മുന്നിട്ടു നില്‍ക്കാന്‍ ആപ്പിളിനു സാധ്യമായതിന്‍റെ ഒരു കാരണം സവിശേഷ ഡിസൈൻ രീതിയായിരുന്നു. അടുത്തിടെയായി മെലിഞ്ഞ ഐഫോണുകള്‍ എന്ന സങ്കല്‍പ്പത്തില്‍ നിന്നുമാറി പ്രോ മോഡലുകളുംമറ്റും തടിച്ചതും, ക്യാമറകളും മറ്റും പുറത്തേക്ക് ഉന്തി നില്‍ക്കുന്നതുമായി മാറിയിരുന്നല്ലോ. അതിനു പുറമെ, ഇതാവരുന്നു എന്നു വര്‍ഷങ്ങളായി പറഞ്ഞു കേട്ടിരുന്ന മിക്‌സ്ഡ് റിയാലിറ്റി ഹെഡ്‌സെറ്റും മറ്റും പുറത്തിറക്കാന്‍ കമ്പനിക്ക് ആയില്ലെന്നുള്ളതും ശ്രദ്ധേയമാണ്. അതേസമയം അടുത്ത വര്‍ഷം ഇതു പുറത്തിറക്കുമെന്നു തന്നെയാണ് ഇപ്പോഴും കരുതുന്നത്.
ആമസോണ്‍ എക്കോ സ്റ്റുഡിയോയ്ക്ക് സ്‌പെഷല്‍ ഓഡിയോ
ആമസോണ്‍ കമ്പനിയുടെ ഏറ്റവും മുന്തിയ സ്മാര്‍ട്ട് സ്പീക്കറായ എക്കോ സ്റ്റുഡിയോയ്ക്ക് പുതിയ ഫീച്ചര്‍ നല്‍കിയിരിക്കുകയാണ്. സ്‌പെഷല്‍ ഓഡിയോ ആണ് ഇനി ലഭിക്കുക. ഇത് ആമസോണ്‍ തന്നെ വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യയാണ്. പുതിയ രീതിയില്‍ സ്റ്റെറിയോസ്വരം പ്രൊസസു ചെയ്തു പുറപ്പെടുവിപ്പിക്കാനുള്ള ശേഷിയാണ് എക്കോ സ്റ്റുഡിയോയ്ക്ക് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. എക്കോ സ്റ്റുഡിയോ വില്‍ക്കുന്നത് 22,999 രൂപയ്ക്കാണ്.
































