ന്യൂഡൽഹി: ഹോട്ടൽ, റെസ്റ്റോറന്റ് മേഖലകൾക്ക് ആശ്വാസ വാർത്ത. രാജ്യത്ത് 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറുകൾക്ക് വില കുറഞ്ഞു. 200 രൂപയിലേറെയാണ് എൽപിജി സിലിണ്ടറിന് വില കുറഞ്ഞിരിക്കുന്നത്. ഡൽഹിയിൽ സിലിണ്ടറിന് 202 രൂപയുടെ കൊൽക്കത്തയിൽ 209 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഡൽഹിയിൽ വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില 2728 രൂപയായി. കൊൽക്കത്തയിൽ 2872 രൂപയാണ് പുതിയ വില. ഈ വർഷം രണ്ടാം തവണയാണ് വാണിജ്യ സിലിണ്ടറിന് രാജ്യത്ത് വില കുറയ്ക്കുന്നത്. ജൂൺ മാസവും 19 കിലോയുടെ വാണിജ്യ സിലിണ്ടറിന് വില കുറച്ചിരുന്നു. അതേസമയം ഗാർഹിക ആവശ്യത്തിനുള്ള എൽപിജി സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല. കഴിഞ്ഞ മാസവും ഗാർഹിക സിലിണ്ടർ വിലയിൽ മാറ്റമുണ്ടായിരുന്നില്ല.
പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ കഴിഞ്ഞ ദിവസം മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരുമായി ഉന്നതതല യോഗം ചേർന്നിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രം വാണിജ്യ സിലിണ്ടർ വില കുറച്ചിരിക്കുന്നത്.



























