കണ്ണൂർ: ഷുഹൈബ് വധക്കേസിലെ പ്രതി ആകാശ് തില്ലങ്കേരിയുടെ നിയമലംഘന യാത്രക്കെതിരെ പരാതി നൽകിയ യൂത്ത് കോൺഗ്രസ് നേതാവ് ഫർസീൻ മജീദിൻ്റെ വീടിന് സംരക്ഷണം ഏർപ്പെടുത്തി പോലീസ്. മട്ടന്നൂർ വെള്ളിയാംപറമ്പിലെ വീട്ടിലാണ് നിരീക്ഷണം ഏർപ്പെടുത്തിയത്. നൈറ്റ് പട്രോളിങ്ങും വീട്ടിൽ പോലീസിന്റെ പട്ടാ ബുക്കും വെച്ചിട്ടുണ്ട്. വാഹനസവാരിയിലെ നിയമലംഘനം ചോദ്യം ചെയ്തായിരുന്നു ഫർസീൻ മജീദിന്റെ പരാതി. ആകാശ് തില്ലങ്കേരി നിയമലംഘനം നടത്തി ഓടിച്ച വാഹനം പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആകാശിനൊപ്പം സഞ്ചരിച്ചിരുന്ന വിവിധ ക്രിമിനൽ കേസുകളിൽ പ്രതിയായ ഷൈജലാണ് ഇന്നലെ രാത്രി വാഹനം പനമരം സ്റ്റേഷനിൽ എത്തിച്ചത്. ആകാശ് തില്ലങ്കേരി വയനാട്ടിൽ എന്തിനെത്തി എന്നത് അന്വേഷിക്കാൻ ഷൈജലിനെ പോലീസ് ചോദ്യം ചെയ്യുകയാണ്.
വിവിധ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഷൈജലും ആകാശ് തില്ലങ്കേരിയും ഒന്നിച്ച് നടത്തിയ യാത്രയില്‍ എന്തെങ്കിലും ദുരുഹതയുണ്ടോയെന്ന് പോലീസും അന്വേഷിക്കുന്നുണ്ട്. വാഹനം ഹാജരാക്കാനെത്തിയ ഷൈജലിനെ കസ്റ്റഡിയില്‍ എടുത്ത പനമരം പോലീസ് ഇയാളെ ചോദ്യം ചെയ്തു. നിലവില്‍ എടുത്തിരിക്കുന്ന 9 കേസുകളും വാഹന ഉടമയായ മലപ്പുറം മൊറയൂർ സ്വദേശി സുലൈമാനെതിരെ മാത്രമാണ്. വാഹനം ഓടിച്ച ആകാശ് തില്ലങ്കേരിക്കെതിരെ ഒരു കേസും പോലും മോട്ടോർ വാഹന വകുപ്പ് എടുത്തിട്ടില്ല. ആകാശ് തില്ലങ്കേരിയുടെ ലൈസൻസ് വിവരങ്ങളും ഇതുവരെ ലഭിച്ചിട്ടില്ല. തുടർച്ചയായ നിയമലംഘനങ്ങളുടെ സാഹചര്യത്തില്‍ ആകാശ് തില്ലങ്കേരി ഓടിച്ച വാഹനത്തിന്‍റെ ആർ സി റദ്ദാക്കാൻ വയനാട് മോട്ടോർ വാഹന വകുപ്പ് ശുപാർശ ചെയ്തു.





























