ഇടുക്കി: ഇടുക്കി അണക്കര സർക്കാർ സ്കൂളിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിയെ അധ്യാപകൻ ക്രൂരമായി മർദിച്ചെന്ന പരാതിയിൽ വണ്ടൻമേട് പോലീസ് അന്വേഷണം ആരംഭിച്ചു. തമിഴ് മീഡിയത്തിൽ പഠിക്കുന്ന വിദ്യാർത്ഥിയെയാണ് അധ്യാപകൻ ശിവകുമാർ ചൂരൽ കൊണ്ട് മർദ്ദിക്കുകയും മുട്ടിൽ നിർത്തി കാലിൽ ചവിട്ടുകയും ചെയ്തതെന്നാണ് കുടുംബത്തിന്റെ പരാതി. സംഭവത്തിൽ കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മർദ്ദനത്തെ തുടർന്ന് കുട്ടിക്ക് ശരീരവേദന അനുഭവപ്പെട്ടതായും വീട്ടിലെത്തിയ ശേഷം സംഭവത്തെക്കുറിച്ച് മാതാപിതാക്കളോട് പറഞ്ഞതായും ബന്ധുക്കൾ അറിയിച്ചു. വടി ഒടിയുന്നതുവരെ തന്നെ അധ്യാപകൻ അടിച്ചുവെന്നാണ് കുട്ടി പറഞ്ഞതെന്ന് അമ്മ മാധ്യമങ്ങളോട് പ്രതികരിച്ചു.
മകൻ വേദന സഹിക്കാനാകാതെ കരയുകയായിരുന്നുവെന്നും സ്കൂളിൽ ഇത്തരത്തിലുള്ള ശിക്ഷ ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും അവർ പറഞ്ഞു. കുട്ടിയുടെ ശരീരത്തിൽ പരിക്കേറ്റതിനെ തുടർന്ന് ഉടൻ തന്നെ വണ്ടൻമേട് സർക്കാർ ആശുപത്രിയിൽ എത്തിച്ച് ചികിത്സ തേടുകയായിരുന്നു. വിദ്യാർത്ഥിയെ പരിശോധിച്ച ഡോക്ടർ പരിക്കുകളുടെ സ്വഭാവം കണക്കിലെടുത്ത് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ആശുപത്രിയിലെത്തിയ പോലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി പ്രാഥമിക അന്വേഷണം ആരംഭിച്ചു. അധ്യാപകനെതിരെ ഉയർന്ന ആരോപണങ്ങളുടെ സത്യാവസ്ഥ പരിശോധിക്കുന്നതിനായി സ്കൂൾ അധികൃതരിൽ നിന്നും മറ്റ് വിദ്യാർത്ഥികളിൽ നിന്നും വിവരങ്ങൾ ശേഖരിക്കുമെന്ന് പോലീസ് അറിയിച്ചു. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർ നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.






























