തിരുവനന്തപുരം : കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ് നിയുക്ത എം.എൽ.എ ബിന്ദു കൃഷ്ണയെ ആലിംഗനം ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ പോലീസിൽ പരാതി. കേരള കോൺഗ്രസ് എം നേതാവ് എ എച്ച് ഹഫീസാണ് മ്യൂസിയം പോലീസിൽ പരാതി നൽകിയത്. സ്ത്രീത്വത്തെ അപമാനിക്കാൻ ശ്രമിച്ച ചെറിയാൻ ഫിലിപ്പിനെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കണമെന്ന് പരാതിയിൽ ആവശ്യപ്പെടുന്നു. കോൺഗ്രസ് നിയമസഭാ കക്ഷി യോഗം നടന്ന ഇന്ദിരാഭവനിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. യോഗത്തിനെത്തിയ നിയുക്ത എം.എൽ.എമാരെ സ്വീകരിക്കുന്നതിനിടെ ചെറിയാൻ ഫിലിപ്പ് ബിന്ദു കൃഷ്ണയെ ബലമായി ആലിംഗനം ചെയ്യാൻ ശ്രമിക്കുകയായിരുന്നു. ബിന്ദു കൃഷ്ണ ഇത് തടയാൻ ശ്രമിച്ചെങ്കിലും വീണ്ടും ആലിംഗനത്തിന് മുതിർന്നത് കെപിസിസി ആസ്ഥാനത്ത് അല്പനേരം പരിഭ്രാന്തി പരത്തി.
ഒടുവിൽ നേതാവിനെ തള്ളിമാറ്റിയ ബിന്ദു കൃഷ്ണ ഹസ്തദാനം നൽകി തടിയൂരുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിൽ ചെറിയാൻ ഫിലിപ്പിനെതിരെ രൂക്ഷവിമർശനമാണ് ഉയരുന്നത്. കോൺഗ്രസിനകത്തെ ഗ്രൂപ്പ് വഴക്കുകൾക്കിടയിൽ വനിതാ നേതാക്കൾ പോലും സുരക്ഷിതരല്ലെന്ന ആക്ഷേപം ഇതോടെ ശക്തമായി. സ്ത്രീവിരുദ്ധ നിലപാടുകൾ ആവർത്തിക്കുന്ന കോൺഗ്രസ് നേതൃത്വത്തിന്റെ തനിനിറമാണ് ഇന്ദിരാഭവനിൽ പുറത്തായതെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. സംഭവത്തിൽ പ്രതിഷേധം ശക്തമായതോടെ കോൺഗ്രസ് പ്രതിരോധത്തിലായിരിക്കുകയാണ്.





























