പ്രേക്ഷക ശ്രദ്ധ നേടിയ സിനിമ ‘ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25’ അമേരിക്കന്‍ ചിത്രം കോപ്പിയടിച്ചതാണെന്ന പരാതിയുമായി ഒരു കൂട്ടം വിഭാഗം. മൂവ്മെന്‍റ് ഫോര്‍ ഇന്‍ഡിപെന്‍ഡന്‍റ് സിനിമ സംഘടന പ്രസിഡന്‍റ് സന്തോഷ് ബാബുസേനന്‍, സെക്രട്ടറി കെ.പി. ശ്രീകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലാണ് സിനിമ മോഷണമാണെന്ന് കാണിച്ച് സാംസ്കാരിക മന്ത്രി സജി ചെറിയാന് പരാതി നല്‍കിയത്.
‘റോബോട്ട് ആന്‍ഡ് ഫ്രാങ്ക്’ എന്ന ക്രിസ്റ്റഫര്‍ ഫോര്‍ഡിന്റെ തിരക്കഥയില്‍ ജേക്ക് ഷ്രയര്‍ സംവിധാനം ചെയ്ത് 2012ല്‍ പുറത്തിറങ്ങിയ അമേരിക്കന്‍ ചിത്രത്തിന്റെ ആശയവും സീനുകളും അതേപടി പകര്‍ത്തിയാണ് ‘ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25’ ചെയ്തതെന്ന ആരോപണമാണ് പരാതിയിൽ ഉന്നയിച്ചിട്ടുള്ളത്. സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകൾ അടക്കം മറ്റ് പല അവാർഡുകളും വാങ്ങി കൂട്ടിയ ചിത്രത്തിന് എതിരെയാണ് പരാതി ഉയർന്നു വന്നിരിക്കുന്നത്.
ചലച്ചിത്ര അവാര്‍ഡിനും ഐ.എഫ്.എഫ്.കെക്കും സിനിമകള്‍ സമര്‍പ്പിക്കുമ്ബോള്‍ സൃഷ്ടി മൗലികമാണ് എന്ന ഒരു സത്യവാങ്മൂലം അപേക്ഷയോടൊപ്പം സമര്‍പ്പിക്കുന്നുണ്ട്. ചലച്ചിത്ര അക്കാദമി ഒരുതരത്തിലുള്ള പരിശോധനയും നടത്തുന്നില്ല എന്നാണ് ഇത് തെളിയിക്കുന്നതെന്നും പരാതിക്കാർ ആരോപിച്ചു.