തൃശൂര്‍ : മുരിങ്ങൂരിന് സമീപം മണ്ടിക്കുന്നില്‍ വാറ്റു ചാരായം സൂക്ഷിച്ചെന്ന പേരില്‍ ഓട്ടോറിക്ഷ ഡ്രൈവറെ പോലീസ് കള്ളക്കേസിൽ കുടുക്കിയതായി പരാതി. വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബെന്നിയുടെ ഓട്ടോറിക്ഷയില്‍ നിന്ന് രാത്രി എത്തിയ പോലീസ് സംഘം ചാരായം പിടിച്ചെടുത്തതിന് പിന്നിൽ ഗൂഡാലോചന ഉണ്ടെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരിക്കുകയാണ് കുടുംബം.
ഡിസംബര്‍ 26 ന് രാത്രി 10 മണിക്കാണ് സംഭവം നടന്നത്. 72 വയസ്സുളള അമ്മയും ബെന്നിയും മാത്രം വീട്ടിലുള്ള സമയത്ത് വീട്ടിലേക്ക് എത്തിയ പോലീസ് ഉറങ്ങികിടക്കുകയായിരുന്ന ബെന്നിയുടെ മുഖത്ത് വെള്ളമൊഴിച്ച് ഉണർത്തി. പിന്നീട് വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷ പരിശോധിച്ച് അരലിറ്റര്‍ വാറ്റു ചാരായം കണ്ടെടുത്തു. ഉടൻ തന്നെ തൊട്ടടുത്ത പറമ്പില്‍ പരിശോധന നടത്തി മൂന്നര ലിറ്റര്‍ വാറ്റു ചാരായം കൂടി കണ്ടെടുത്തു. അനധികൃതമായി മദ്യം കൈവശം വെക്കുകയും വില്‍പ്പന നടത്തുകയും ചെയ്തതിന് അറസ്റ്റിലായ ബെന്നി ഇപ്പോള്‍ റിമാൻറിലാണ്.
മദ്യപിക്കുന്ന സ്വഭാവമുണ്ടെങ്കിലും ബെന്നി ഒരിക്കിലും മദ്യവില്‍പന നടത്താറില്ലെന്ന് കുടുംബം പറയുന്നു. തര്‍ക്കത്തെതുടര്‍ന്ന് ബെന്നിയെ കള്ളകേസില്‍ കുടുക്കിയെന്നാണ് വീട്ടുകാരുടെ പരാതി. കോവളത്ത് വിദേശിയെ അപമാനിച്ച സംഭവത്തില്‍ പോലീസുകാര്‍ക്കെതിരെ നടപടി സ്വീകരിച്ച് സര്‍ക്കാർ ഒരു സാധാരണക്കാരന്റെ കാര്യത്തിലും ഇതേ നിലപാട് സ്വീകരിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. എന്നാല്‍ ബെന്നി വാറ്റു ചാരായം വില്‍ക്കുന്നുണ്ടെന്ന പരാതി ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയതെന്നാണ് കൊരട്ടി പോലീസിന്‍റെ വിശദീകരണം.