അടൂർ : ലൈഫ് ലൈൻ മൾട്ടിസ്പെഷ്യൽറ്റി ആശുപത്രിയിലെ സമഗ്ര ക്യാൻസർ ചികിത്സാ സേവനങ്ങളുടെയും സർജിക്കൽ ഓങ്കോളജി, മെഡിക്കൽ ഓങ്കോളജി, ഓങ്കോജനറ്റിക്സ് വകുപ്പിന്‍റെയും ഉദ്ഘാടനം ഓർത്തഡോൿസ് സഭ വലിയ മെത്രാപ്പോലീത്ത കുര്യാക്കോസ് മാർ ക്‌ളീമീസ് ഉദ്‌ഘാടനം ചെയ്തു. ക്യാൻസർ കുടുംബങ്ങളെ മാത്രമല്ല സമൂഹത്തെ മൊത്തമായി ബാധിക്കുന്ന ഒന്നാണെന്നും അതിനെ നേരിടുന്നതിൽ ദൈവാശ്രയത്തോടെ ചിട്ടയായ ജീവിതം നയിക്കുന്നതിന് വലിയ പ്രസക്തിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലൈഫ് ലൈൻ ആശുപതി ചെയർമാൻ ഡോ.എസ് പാപ്പച്ചൻ അധ്യക്ഷത വഹിച്ചു. ലൈഫ് ലൈൻ ജനറ്റിക്‌സ് വിഭാഗം മേധാവി ഡോ.ശ്രീലതാ നായർ സ്വാഗതവും സിഇഒ ഡോ.ജോർജ് ചാക്കച്ചേരി കൃതജ്ഞതയും രേഖപ്പെടുത്തി.
ഉദ്‌ഘാടനത്തിനു ശേഷം നടന്ന പാരമ്പര്യ ക്യാൻസറുകളുടെ ജനിതകശാസ്ത്രം എന്ന വിഷയത്തിലുള്ള സമ്മേളനത്തിൽ റേഡിയേഷൻ ഓങ്കോളജി ദേശീയ പ്രസിഡണ്ടായ പ്രൊഫസര്‍ ഡോ.സി.എസ്.മധു മുഖ്യാതിഥിയായിരുന്നു. ക്യാൻസർ ജനിതകശാസ്ത്രത്തിലും പ്രിസിഷൻ ഓങ്കോളജി മേഖലയിലും പ്രമുഖ വിദഗ്ധനായ പ്രൊഫസര്‍ ഡോ.രാജീവ് സരിൻ മുഖ്യ പ്രഭാഷണം നടത്തി. ഫെഡറേഷൻ ഓഫ് ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനെക്കോളജിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യ അടൂർ ചാപ്റ്റർ പ്രസിഡണ്ടും ലൈഫ് ലൈൻ ആശുപത്രി ഗൈനെക്കോളജി വിഭാഗം മേധാവിയുമായ ഡോ.ബി.പ്രസന്ന കുമാരി, ലൈഫ് ലൈൻ ജനറ്റിക്‌സ് വിഭാഗം മേധാവി ഡോ.ശ്രീലത നായർ, മെഡ്‌ജിനോംസ് ജനിറ്റിസിസ്റ്റ് ഡോ.പ്രശാന്ത് ബഗാലി, എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.
തുടർന്ന് നടന്ന പാനൽ ചർച്ചയിൽ ഡോ.രാജീവ് സരിൻ മോഡറേറ്റർ ആയിരുന്നു. കൺസൾട്ടന്റ് ഹെമറ്റോളജിസ്റ്റ് ഡോ.രേഷ്മ ബെൻസൺ, കൺസൾട്ടന്റ് ഓങ്കോളജിസ്റ്റ് ഡോ.അഞ്ചു ഫർസാന, കൺസൾട്ടന്റ് പാത്തോളജിസ്റ്റ് ഡോ.എബ്രഹാം ജോൺ, കൺസൾട്ടന്റ് ഓങ്കോ സർജൻ ഡോ.ജിനോ സെബാസ്റ്റ്യന്‍ എന്നിവർ പങ്കെടുത്തു. വിവിധ ജില്ലകളിൽനിന്നുള്ള നൂറിൽപരം ഡോക്ടർമാർ പരിപാടിയിൽ പങ്കെടുത്തു.






























