തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി രത്തൻ ഖേൽക്കറെ നിയമിച്ചതിനെതിരെ കടുത്ത പ്രതിഷേധവുമായി സി.പി.എം രംഗത്ത്. തിരഞ്ഞെടുപ്പ് ചുമതലയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ നിയമിക്കുമ്പോൾ പാലിക്കേണ്ട കുറഞ്ഞ കാലയളവ് അഥവാ ‘കൂളിംഗ് പിരീഡ്’ പോലും ഇവിടെ പാലിക്കപ്പെട്ടിട്ടില്ലെന്ന് സി.പി.എം നേതാവും മുൻ മന്ത്രിയുമായ പി. രാജീവ് ആരോപിച്ചു. ബംഗാളിൽ തിരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥനെ ചീഫ് സെക്രട്ടറിയായി നിയമിച്ചപ്പോൾ, അതിനെ “വലിയ കൊള്ളയ്ക്ക് വലിയ പ്രതിഫലം” എന്നാണ് രാഹുൽ ഗാന്ധി വിശേഷിപ്പിച്ചതെന്ന് പി. രാജീവ് ഓർമ്മിപ്പിച്ചു.
ബംഗാളിലെ അത്തരം നിയമനങ്ങളെ എതിർക്കുന്ന കോൺഗ്രസ് കേരളത്തിൽ അതേ മാതൃകയിൽ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി ഉദ്യോഗസ്ഥനെ നിയമിക്കുന്നത് ഇരട്ടത്താപ്പാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പ് സംവിധാനത്തിന്റെ വിശ്വാസ്യത ഉറപ്പുവരുത്താൻ ഇത്തരം നിയമനങ്ങളിൽ കൃത്യമായ ഇടവേള ആവശ്യമാണ്. എന്നാൽ രത്തൻ ഖേൽക്കറുടെ കാര്യത്തിൽ ഒരു കൂളിംഗ് പിരീഡ് പോലും നൽകാതെയാണ് പുതിയ ചുമതല നൽകിയിരിക്കുന്നത് എന്നത് ഗൗരവമുള്ള പ്രശ്നമായി സി.പി.എം കാണുന്നു. കേരളത്തിലെ ഈ നിയമനത്തിൽ കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ നിലപാട് എന്താണെന്ന് വ്യക്തമാക്കണമെന്ന് പി. രാജീവ് ആവശ്യപ്പെട്ടു.






























