മലപ്പുറം : കേന്ദ്ര സർക്കാരിന്റെ പി എം ശ്രീ പദ്ധതിയുമായി സംസ്ഥാനം മുന്നോട്ടുപോകണോ എന്ന കാര്യത്തിൽ യുഡിഎഫ് രാഷ്ട്രീയ തീരുമാനമെടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ അറിയിച്ചു. പദ്ധതിയുടെ ഭാഗമായി കേരളത്തിന് ഇതിനകം 93 കോടി രൂപ ലഭിച്ചതായും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ സർക്കാർ പദ്ധതി നടപ്പാക്കുന്നതിനായുള്ള കരാറിൽ ഒപ്പിട്ടതിനെത്തുടർന്നാണ് 93 കോടി രൂപ സംസ്ഥാനത്തിന് ലഭിച്ചത്. ബ്ലോക്കായി നിന്നിരുന്ന ഈ തുക കരാർ ഒപ്പിട്ടതോടെയാണ് അനുവദിക്കപ്പെട്ടത് എന്നും മന്ത്രി അറിയിച്ചു.
പദ്ധതിയിൽ നിന്ന് പിന്മാറണമെന്നാണ് യുഡിഎഫിന്റെ പൊതുവായ രാഷ്ട്രീയ നിലപാടെങ്കിലും, മുൻ സർക്കാർ കരാറിൽ ഒപ്പിട്ട സാഹചര്യത്തിൽ നിലനിൽക്കുന്ന നിയമവശങ്ങൾ പരിശോധിക്കേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു. രാജ്യം ഒരു ഫെഡറൽ സംവിധാനത്തിലായതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളിൽ കൃത്യമായ നിലപാട് ആവശ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നിലവിൽ പദ്ധതി താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. പദ്ധതിയുമായി എങ്ങനെ മുന്നോട്ട് പോകണം അല്ലെങ്കിൽ എങ്ങനെ പിന്മാറണം എന്നതിനെക്കുറിച്ച് യുഡിഎഫിൽ വിശദമായ ചർച്ചകൾ നടന്നുവരികയാണെന്നും അതിനുശേഷമേ അന്തിമ തീരുമാനം ഉണ്ടാകൂ എന്നും അദ്ദേഹം വ്യക്തമാക്കി.






























