തിരുവനന്തപുരം : ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്റെ ഓഫീസിൽ കൈയാങ്കളി നടന്നെന്നു പരാതി. മന്ത്രിയുടെ അഡിഷനൽ പ്രൈവറ്റ് സെക്രട്ടറിയും ആലപ്പുഴയിലെ ഇറിഗേഷൻ ചീഫ് എൻജിനീയറും തമ്മിലാണ് ഏറ്റുമുട്ടിയത്. തന്നെ മർദിച്ചെന്ന് ചീഫ് എൻജിനീയർ ശ്യാംഗോപാൽ മന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്. പക്ഷെ, ആരോപണം മന്ത്രിയുടെ ഓഫിസ് നിഷേധിച്ചിട്ടുണ്ട്. കഴിഞ്ഞ വ്യാഴാഴ്ചയാണ് പരാതിക്കിടയാക്കിയ സംഭവം നടന്നത്. മന്ത്രിയുടെ ഓഫിസിനകത്തായിരുന്നു ഇറിഗേഷൻ വകുപ്പിലെ ഏറ്റവും മുതിർന്ന ഉദ്യോഗസ്ഥനും മന്ത്രിയുടെ അഡി. പ്രൈവറ്റ് സെക്രട്ടറി എസ്. പ്രേംജിയും തമ്മിൽ കൈയാങ്കളിയുണ്ടായത്. ആലപ്പുഴയിലെ ഇറിഗേഷൻ ഓഫിസറും കുട്ടനാട് പാക്കേജിന്റെ ചുമതലയുള്ള ചീഫ് എൻജിനീയർ കൂടിയാണ് ശ്യാംഗോപാൽ.
വ്യാഴാഴ്ച മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെ കാണാൻ ഓഫിസിലെത്തിയതായിരുന്നു ഇദ്ദേഹം. ഈ സമയത്ത് സെക്രട്ടറിയും മന്ത്രിയും സ്ഥലത്തുണ്ടായിരുന്നില്ല. കാബിനിനകത്ത് ഇരിക്കാൻ നിർദേശം നൽകിയെങ്കിലും ഇതിനിടയിൽ അഡി. പ്രൈവറ്റ് സെക്രട്ടറി ഇറങ്ങിപ്പോകാൻ ആവശ്യപ്പെട്ടെന്നാണു പരാതി.





























