തിരുവനന്തപുരം : തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ വീഴ്ചവരുത്തിയവർക്കെതിരേ കെ.പി.സി.സി. അച്ചടക്കനടപടിയിലേക്ക് കടക്കുന്നു. ആദ്യപടിയായി, ഗുരുതരവീഴ്ചവരുത്തിയ 97 പേർക്കെതിരേ കാരണംകാണിക്കൽ നോട്ടീസ് നൽകും. യു.ഡി.എഫ്. സ്ഥാനാർഥിയെ തോൽപ്പിക്കാൻ ശ്രമിക്കുക, പേരിനു മാത്രം സഹകരിക്കുകയും അണിയറയിൽ എതിർപ്രചാരണം നടത്തുകയും ചെയ്യുക തുടങ്ങി ഗുരുതരകുറ്റം ചെയ്തുവെന്ന് പ്രാഥമികമായി കണ്ടെത്തിയ 97 പേർക്കാണ് നോട്ടീസ് നൽകുന്നത്.
മറുപടിലഭിച്ചശേഷം അന്തിമതീരുമാനമെടുക്കും. കെ.പി.സി.സി. നിയോഗിച്ച മേഖലാ അന്വേഷണ സമിതികളുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നോട്ടീസ് നൽകുന്നതെന്ന് പ്രസിഡന്റ് കെ. സുധാകരൻ പറഞ്ഞു. ഇതിനുപുറമേ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിധതലങ്ങളിൽനിന്നു ലഭിച്ച സംഘടനാപരമായതും ജനമധ്യത്തിൽ പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയതുമായ 58 പരാതികൾ പ്രത്യേകമായി പരിശോധിക്കും.
തെരഞ്ഞെടുപ്പ് സമയത്ത് കോൺഗ്രസ് ഓഫീസ് അടച്ചിടുക, സ്ഥലത്തുനിന്ന് മാറിനിൽക്കുക, പ്രവർത്തനങ്ങളിൽ സജീവമല്ലാതിരിക്കുക, ഓഫീസ് സ്വന്തംപേരിൽ നിർമിക്കുക, തെരഞ്ഞെടുപ്പ് സാമഗ്രികൾ ഉത്തരവാദിത്വത്തോടെ വിതരണം ചെയ്യാതിരിക്കുക തുടങ്ങിയവമൂലം പാർട്ടിക്ക് അവമതിപ്പുണ്ടാക്കി എന്നതാണ് ഈ വിഭാഗത്തിൽപ്പെടുന്നവരുടെ കുറ്റം.
ഇവരുടെ കാര്യത്തിൽ ഡി.സി.സി.യുടെ അഭിപ്രായവും തേടും. ഘടകകക്ഷികൾ മത്സരിച്ച ചവറ, കുന്നത്തൂർ, ഇടുക്കി, അഴീക്കോട് മണ്ഡലങ്ങളിലെയും കോൺഗ്രസ് മത്സരിച്ച കായംകുളം, അടൂർ, പീരുമേട്, തൃശ്ശൂർ, ബാലുശ്ശേരി മണ്ഡലങ്ങളിലെയും തെരഞ്ഞെടുപ്പ് തോൽവി വിശദമായി വിലയിരുത്താൻ കെ. മോഹൻകുമാർ, പി.ജെ. ജോയി, കെ.പി. ധനപാലൻ എന്നിവരെ ചുമതലപ്പെടുത്തി.