മാങ്കുളം : മാങ്കുളം ശേവൽകുടിയിൽ മദ്യപിച്ചുണ്ടായ വഴക്കിൽ ഒരാൾ തലയ്ക്കടിയേറ്റ് മരിച്ചു. പെരുമ്പൻകുത്ത് വരിക്കയിൽ വർക്കിയുടെ മകൻ റോയ് (58) ആണ് കൊല്ലപ്പെട്ടത്. പ്രതി ശേവൽകുടി സ്വദേശി ബിബിൻ കണ്ടത്തിലിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. വ്യാഴാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. ശേവൽകുടി പുതിയപാലത്തിന്ന് സമീപമിരുന്ന് റോയിയും സുഹൃത്തുക്കളും മദ്യപിച്ചു. ഇതിനിടെ പ്രതിയും റോയിയുമായി വഴക്കുണ്ടായി. ഒപ്പമുണ്ടായിരുന്നവർ പോയശേഷം റോയിയും പ്രതിയും തമ്മിൽ വീണ്ടും വഴക്കുനടന്നു പ്രതി തൊട്ടടുത്ത ആക്രിക്കടയിൽനിന്നും ബൈക്കിന്റെ ഷോക്ക് അബ്സോർബർ എടുത്ത് റോയിയുടെ തലയ്ക്ക് അടിച്ചെന്ന് പോലീസ് പറഞ്ഞു.
റോഡരികിൽ വീണുകിടന്ന റോയിയെ 11.30-ഓടെ നാട്ടുകാരാണ് ആദ്യം കാണുന്നത്. മാങ്കുളം പോലീസ് ഔട്ട്പോസ്റ്റിൽനിന്നും പോലീസ് വന്ന് അടിമാലിയിൽ ആശുപത്രിയിൽ കൊണ്ടുപോയി. അടിമാലിയിൽ എത്തിക്കും മുമ്പേ റോയി മരിച്ചു. മൂന്നാർ സി.ഐയുടെ നേതൃത്വത്തിൽ പോലീസ് വെള്ളിയാഴ്ച സ്ഥലത്തെത്തി. വിരലടയാള വിദഗ്ധരും പരിശോധന നടത്തി. ബിബിനെ വനത്തിൽനിന്നാണ് പോലീസ് പിടികൂടിയത്.
സംഭവത്തിൽ കൂടുതൽപേർക്ക് പങ്കുണ്ടോയെന്നതും പോലീസ് അന്വേഷിക്കുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ട് കിട്ടിയശേഷം അറസ്റ്റ് ഉൾപ്പെടെ നടപടികൾ ഉണ്ടാകും. അടിമാലി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം സി.ഐ.യുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തി ഇടുക്കി മെഡിക്കൽ കോളേജിലേക്ക് പോസ്റ്റുമോർട്ടത്തിന് കൊണ്ടുപോയി. ഭാര്യ: മോളി. മക്കൾ: റോബിൻ, റോബിറ്റ.