കോന്നി : പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാത വികസനം ഇഴയുന്നത് ജനങ്ങളെ ദുരിതത്തിലാക്കുന്നു. വകയാർ മുതൽ കോന്നി വരെയുള്ള സ്ഥലങ്ങളിൽ റോഡ് നിർമ്മാണം പൂർണ്ണമായി ഇഴയുകയാണ്. പല സ്ഥലങ്ങളിലും ഓടകൾ നിർമ്മിച്ചത് പോലും പൂർത്തീകരിക്കുവാൻ സാധിച്ചിട്ടില്ല. ഓടകൾ സ്ഥാപിച്ച സ്ഥലത്ത് മണ്ണിട്ട് നികത്താത്തത് യാത്രക്കാർക്കും വ്യാപാരികൾക്കും ഒരുപോലെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു.
കോന്നി കെ എസ് ആർ ടി സി ഒപ്പറേറ്റിംഗ് സ്റ്റേഷൻ മുതൽ ആർ വി എച്ച് എസ് എസ് സ്കൂളിന് സമീപം വരെയുള്ള ഭാഗത്തെ റോഡ് നിർമ്മാണം ഇപ്പോൾ മുടങ്ങിയ അവസ്ഥയിലാണ്. രണ്ട് മാസത്തോളമായി ഈ ഭാഗത്തെ നിർമ്മാണ പ്രവർത്തനം നിലച്ചിട്ട്. ഇതിനിടയിൽ മഴ പെയ്തതോടെ റോഡ് ചെളി നിറഞ്ഞ് യാത്രക്കാർക്ക് സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയിലാണ്.
പുനലൂർ മൂവാറ്റുപുഴ റോഡിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് പൊതു ജനങ്ങളിൽ നിന്നും പരാതി ഉയർന്നപ്പോൾ കുടിവെള്ള പൈപ്പ് ലൈൻ പൊട്ടിയത് മൂലം കുടിവെള്ള വിതരണം മുടങ്ങിയത് അടക്കമുള്ള കാര്യങ്ങൾ ഉടൻ തന്നെ പരിഹരിക്കപ്പെടണം എന്ന് നിർദേശം നൽകിയെങ്കിലും ഇവയൊന്നും നടപ്പായില്ല. മാത്രമല്ല വീണ്ടും റോഡിൽ പലയിടത്തും പൊട്ടിയ പൈപ്പ് ലൈനുകൾ തകരാർ പരിഹരിക്കാതെ ഏറെ നാൾ കിടന്നിരുന്നു.
നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് നാൾക്കുനാൾ റോഡിൽ ഉയരുന്ന പൊടി പടലങ്ങൾ നിയന്ത്രിക്കുന്നതിനും നടപടിയില്ല. റോഡ് നിർമ്മാണം നടക്കുമ്പോൾ ഇടക്കിടെ ടാങ്കർ ലോറിയിൽ വെള്ളം നനച്ച് പൊടി ശമിപ്പിക്കണം എന്നാണ് നിയമമെങ്കിലും ഇവയൊന്നും നടപ്പാക്കാതെ പോവുകയാണ്. കോന്നി നഗരത്തിലും നിർമ്മാണം മുടങ്ങിയ അവസ്ഥയാനുള്ളത്. മാത്രമല്ല ഓട നിർമാണവുമായി ബന്ധപെട്ട് പൊതു ജനങ്ങളിൽ നിന്നും നിരവധി പരാതികൾ ഉയരുന്നുണ്ട്.
ചിലയിടങ്ങളിൽ ഓട നിർമ്മിക്കാൻ കുഴി എടുത്തിട്ട ശേഷം മാസങ്ങളോളം ഇവിടേക്ക് തിരിഞ്ഞ് നോക്കാത്ത അവസ്ഥയും ഉണ്ടാക്കുന്നുണ്ട്. വ്യാപാര സ്ഥാപനങ്ങളുടെ മുന്നിൽ ഇത്തരത്തിൽ ഓട നിർമിക്കാൻ കുഴി എടുത്ത ശേഷം ഓടകൾ സ്ഥാപിക്കാത്തത് കടയിലേക്ക് ആളുകൾ കയറുന്നതിനും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. ചതുര പൈപ്പുകൾ കൊണ്ട് നിർമ്മിച്ച ചെറിയ നടപ്പാതകളിൽ ചവിട്ടി വേണം പ്രയമായവർക്ക് പോലും കടകളിലേക്ക് കയറാൻ. എന്നാൽ ഇത് ഒടിയുമോ എന്ന പേടി കാരണം പലരും കടകളിലേക്ക് കയറുവാനും മടിക്കുന്നു.































