പത്തനംതിട്ട : സാമൂഹികപ്രവർത്തക ഡോ. എം. എസ്.സുനിൽ ഭവനരഹിതരായ കുടിലുകളിൽ കഴിയുന്ന നിരാശ്രയർക്ക് പണിത് നൽകുന്ന 243 -ാമത് സ്നേഹഭവനം കടമ്പനാട് മാനാമ്പുഴമുറി രാജേഷ് ഭവനത്തിൽ ശ്രീജാ രാജേഷിനും രണ്ടു കുട്ടികൾക്കുമായി ഐപ് തോമസിന്റെയും അൻസു ഐപ്പിന്റെയും സഹായത്താൽ
നിർമ്മിച്ച് നൽകി.
ശ്രീജയും രാജേഷും രണ്ട് കുട്ടികളുമായി അടച്ചുറപ്പില്ലാത്ത പാമ്പിൻ്റെ ശല്യമുള്ള കുടിലിൽ ആയിരുന്നു താമസിച്ചിരുന്നത്. രാജേഷിൻ്റെ തുഛമായ വരുമാനം കൊണ്ട് വീട്ടു ചിലവുകൾക്ക് പോലും തികയാത്ത സാഹചര്യത്തിൽ സ്വന്തമായി ഒരു ഭവന നിർമ്മാണം ഇവർക്ക് സാധിച്ചിരുന്നില്ല. മിക്ക രാത്രികളിലും പാമ്പിൻ്റെ ശല്യം കാരണം കുഞ്ഞുങ്ങളുമായി ഉറങ്ങാതെ നേരം വെളുപ്പിക്കേണ്ട സ്ഥിതിയായിരുന്നു.
അടച്ചുറപ്പുള്ള ഒരു വീടിന് വേണ്ടി പലരേയും സമീപിച്ചു എങ്കിലും ആരും തന്നെ സഹായിക്കാൻ മുന്നോട്ട് വന്നില്ല. ഈ അവസരത്തിൽ ശ്രീജ സുനിൽ ടീച്ചറിനെ സമീപിക്കുകയും തൻ്റെ കഥ പറയുകയും ഇവരുടെ അവസ്ഥ നേരിൽ കണ്ട് ബോധ്യപ്പെട്ട എം. എസ്.സുനിൽ ഇവർക്കായി 650 s.ft. വലുപ്പ മുള്ള രണ്ട് മുറികളും അടുക്കളയും ശുചിമുറിയും ഹാളും സിറ്റൗട്ടും അടങ്ങിയവീട് നിർമ്മിച്ച് നൽകുകയായിക്കുന്നു. വീടിൻ്റെ താക്കോൽ ദാനവും ഉദ്ഘാടനവും ഐപ് തോമസ്, ഭാര്യ അൻസു ഐപ് എന്നിവർ ചേർന്ന് നിർവ്വഹിച്ചു. ചടങ്ങിൽ വാർഡ് മെമ്പർമാരായ രാജൻ നാട്ടുശ്ശേരി, അനില. എസ്, കെ.പി ജയലാൽ, വി.ടി തോമസ് എന്നിവർ പ്രസംഗിച്ചു.





























