ഇടുക്കി: ഇടുക്കി ജില്ലയിലെ സത്രം എന്ന് സ്ഥലത്ത് അനുവദിച്ച എൻസിസിയുടെ എയർ സ്ട്രിപ്പിന്‍റെ നിർമാണം പുനരാരംഭിക്കാൻ ധാരണയായി. എയർ സ്ട്രിപ്പിന് ആവശ്യമായ ആറര ഏക്കർ ഭൂമി വിട്ടു നല്കുന്നതിനാവശ്യമായ നടപടികൾ അടിയന്തരമായി തുടങ്ങുമെന്നാണ് വിവരം. വനം വകുപ്പിന്‍റെ എതിർപ്പ് മൂലം എയർ സ്ട്രിപ്പിന്റെ പണികൾ കഴിഞ്ഞ മൂന്ന് വർഷത്തിലധികമായി മുടങ്ങി കിടക്കുകയായിരുന്നു. എൻസിസിയുടെ എയർ വിങ് കേഡറ്റുകൾക്ക് ചെറു വിമാനം പറത്താൻ പരിശീലനം നൽകാനാണ് സത്രത്തിൽ എയർ സ്ട്രിപ് നിർമ്മിച്ചത്. 800 മീറ്റർ റൺവേയും വിമാനങ്ങൾ പാർക്കു ചെയ്യാനുള്ള ഹാങ്ങറും വാച്ച് ടവറുമൊക്കെ പൂർത്തിയായിരുന്നു.
2022 ഡിസംബർ ഒന്നിന് വ്യോമസേനയുടെ ചെറു വിമാനവും ഹെലികോപ്റ്ററും ഇവിടെ പരീക്ഷണ ലാൻഡിംഗ് നടത്തി. എന്നാൽ വനം വകുപ്പിന്‍റെ എതിർപ്പ് മൂലം പണികൾ അവതാളത്തിലായി. മാത്രമല്ല കനത്ത മഴയിൽ റൺവേയുടെ ഷോൾഡറിൻ്റെ ഒരു ഭാഗം ഇടിഞ്ഞു പോയി. ഇവിടെ സംരക്ഷണ ഭിത്തി കെട്ടുന്നത് വനം വകുപ്പ് തടഞ്ഞു. എയർ സ്ട്രിപ്പിലേക്കുള്ള റോഡിൽ 400 മീറ്റർ ടാറിങ് നടത്താനും വനം വകുപ്പ് അനുവദിച്ചില്ല. കുട്ടികൾക്ക് വിമാനമിറക്കാൻ തടസ്സമായി നിൽക്കുന്ന മൺതിട്ട നീക്കം ചെയ്യണം. ഇതിനായാണ് വനം വകുപ്പ് സ്ഥലം വിട്ടു നൽകേണ്ടത്.





























