പത്തനംതിട്ട : ജില്ലാ ആസ്ഥാനത്തെ സ്വപ്ന പദ്ധതിയായ സുബല പാർക്ക് നിർമ്മാണത്തിൽ നഗരസഭ കയ്യൊപ്പ് ചാർത്തുകയാണ്. 80 ലക്ഷം രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് പാർക്കിന്റെ ചരിത്രത്തിലെ നഗരസഭയുടെ ആദ്യ ഇടപെടൽ. പ്രവർത്തനങ്ങളുടെ നിർമ്മാണ ഉദ്ഘാടനം നാളെ (11) വൈകുന്നേരം നാലുമണിക്ക് പാർക്കിൽ നഗരസഭാ ചെയർമാൻ അഡ്വ.ടി സക്കീർ ഹുസൈൻ നിർവഹിക്കും. പാർക്കിന്റെ നിർമ്മാണത്തിൽ ചരിത്രത്തിൽ ആദ്യമായാണ് പത്തനംതിട്ട നഗരസഭയുടെ ഇടപെടൽ സാധ്യമാകുന്നത്. പാർക്കിലെ തടാകത്തിന് ചുറ്റും ഭാഗികമായി നിർമ്മിച്ച ചുറ്റുമതിൽ പൂർത്തിയാക്കുക, തടാകത്തിനു ചുറ്റും ടൈൽ വിരിച്ച് നടപ്പാത നിർമിക്കുക എന്നിവയാണ് നഗരസഭ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നു പ്രവർത്തനങ്ങൾ. അമൃത 2.O പദ്ധതി പ്രകാരമാണ് ആവശ്യമായ ഫണ്ട് കണ്ടെത്തിയത്. സുബല പാർക്കിന്റെ തുടർ നിർമ്മാണ പ്രവർത്തനങ്ങളിൽ നഗരസഭാ കൗൺസിലിന് ഇടം നൽകാൻ കഴിഞ്ഞു എന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത. ജനങ്ങൾക്ക് വ്യായാമത്തിനും വിശ്രമത്തിനും ഉള്ള സാമൂഹിക ഇടമാക്കി പാർക്കിനെ മാറ്റുക എന്നതാണ് ലക്ഷ്യമെന്ന് നഗരസഭാ ചെയർമാൻ പറഞ്ഞു.
ജില്ലാ പട്ടികജാതി വകുപ്പിൻ്റെ ഉടമസ്ഥതയിലുള്ള സുബല പാർക്കിന്റെ വികസന പ്രവർത്തനങ്ങൾക്കായി നഗരസഭ അമൃത് പദ്ധതിയിൽ നിർദ്ദേശങ്ങൾ സമർപ്പിച്ച് അനുമതി നേടിയെങ്കിലും നിർവ്വഹണം നഗരസഭയെ ഏൽപ്പിക്കുന്നതിന് സാങ്കേതിക തടസ്സങ്ങൾ ഉണ്ടായി. എന്നാൽ പദ്ധതിയിൽ പങ്കാളിത്തമോ നടത്തിപ്പ് ചുമതലയോ നഗരസഭ ചോദിച്ചിട്ടില്ലെന്നും ജില്ലാ ആസ്ഥാനത്തെ പ്രധാനപ്പെട്ട വിനോദ വിശ്രമ കേന്ദ്രമാക്കി പദ്ധതിയെ മാറ്റാൻ നഗരസഭ സഹായം ചെയ്യുക മാത്രമാണെന്നും കാണിച്ച് നഗരസഭ ചെയർമാൻ പട്ടികജാതി വികസന വകുപ്പ് മന്ത്രിക്ക് 2023 ൽ കത്ത് നൽകി.
നഗരസഭയുടെ മേൽനോട്ടത്തിൽ നിലവിലെ നിർവഹണ ഏജൻസിയായ ജില്ലാ നിർമ്മിതി കേന്ദ്രത്തെ വകുപ്പ് ചുമതലപ്പെടുത്തി. എന്നാൽ ജില്ലാ നിർമ്മിതികേന്ദ്രത്തിന് ഏറ്റെടുക്കാൻ കഴിയുന്ന പ്രവർത്തികളുടെ തുക അധികരിച്ചതിനാൽ പദ്ധതി ഏറ്റെടുക്കാൻ ആവില്ലെന്ന് നിർമിതി കേന്ദ്രം അറിയിച്ചു. ഇതോടെ ലഭിച്ച തുക നഷ്ടപ്പെടാതിരിക്കുന്നതിന് വേണ്ടി നിർവഹണം ഏറ്റെടുക്കാൻ നഗരസഭ തയ്യാറാണ് എന്ന് പട്ടികജാതി വികസന വകുപ്പിനെ അറിയിക്കുകയായിരുന്നു. 2024 ജൂലൈ 22 ന് നഗരസഭയ്ക്ക് വകുപ്പിന്റെ നിർവഹണ അനുമതി ലഭിച്ചു. തുടർന്ന് ടെൻഡർ നടപടികൾ നഗരസഭ പൂർത്തിയാക്കിയിരുന്നു.






























