മുംബൈ : സർക്കാരിൽ നിന്ന് കിട്ടാനുള്ളത് 96000 കോടി രൂപ. മുംബൈയിൽ സംസ്ഥാന വ്യാപകമായി പണിമുടക്കുമെന്ന മുന്നറിയിപ്പുമായി കോൺട്രാക്ടർമാർ. മഹാരാഷ്ട്ര സർക്കാരിൽ നിന്ന് ലഭിക്കാനുള്ള 96400 കോടി രൂപയുടെ കുടിശ്ശിക ഉടൻ തീർപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തെ കരാറുകാർ ഏപ്രിൽ 7 മുതൽ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. പൊതുമരാമത്ത് വകുപ്പ്, ജലവിഭവം, മണ്ണ് സംരക്ഷണം തുടങ്ങി വിവിധ സർക്കാർ വകുപ്പുകൾക്ക് കീഴിൽ ജോലി ചെയ്യുന്ന കരാറുകാരാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.
കഴിഞ്ഞ 18 മാസമായി തങ്ങളുടെ ബില്ലുകൾ മാറിക്കിട്ടുന്നില്ലെന്നും ഇത് വലിയ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായെന്നും മഹാരാഷ്ട്ര സ്റ്റേറ്റ് കോൺട്രാക്ടേഴ്സ് ഫെഡറേഷൻ വിശദമാക്കുന്നത്. സർക്കാർ പുതിയ പദ്ധതികൾ പ്രഖ്യാപിക്കുന്നുണ്ടെങ്കിലും നിലവിൽ പൂർത്തിയായ ജോലികൾക്ക് പണം നൽകുന്നില്ലെന്നാണ് ഇവരുടെ പ്രധാന പരാതി. സർക്കാരിന്റെ ഖജനാവ് ശൂന്യമാണെന്നും വെറും വാഗ്ദാനങ്ങൾ മാത്രമാണ് ബജറ്റിലുള്ളതെന്നും കരാറുകാർ ആരോപിക്കുന്നു.






























