കൊച്ചി : കുതിരാൻ ദേശീയ പാതയിൽ വൈകുന്നേരം 4 മുതൽ 8 വരെ വലിയ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയേക്കും. കുതിരാൻ തുരങ്കത്തിന് സമീപം നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിന്റെ ഭാഗമായാണ് നിയന്ത്രണം. ഇരുവശത്തേക്കുമുള്ള വാഹനങ്ങൾ ഒന്നാം തുരങ്കത്തിലൂടെ കടത്തി വിട്ട് തുടങ്ങിയതോടെ കുതിരാനിൽ ഗതാഗത കുരുക്ക് രൂക്ഷമായിരിക്കുകയാണ്. കുതിരാനിലെ രണ്ടാം തുരങ്കത്തിലേക്കുള്ള റോഡ് നിർമാണപ്രവർത്തികളുടെ ഭാഗമായാണ് ഗതാഗത പരിഷ്‌കരണം ഏർപ്പെടുത്തിയത്. പാലക്കാട് ഭാഗത്തേക്കുള്ള വാഹനങ്ങളും തൃശൂർ ഭാഗത്തേക്കുള്ള വാഹങ്ങളും ഒന്നാം തുരങ്കത്തിലൂടെയാണ് കടന്ന് പോകുന്നത്.
എന്നാൽ വൈകുന്നേര സമയങ്ങളിൽ ട്രക്കുകൾ പോലുള്ള വലിയ വാഹനങ്ങൾ എത്തിയതോടെ ഗതാഗത കുരുക്ക് രൂക്ഷമാണ്. ഇത് പരിഹരിക്കാൻ എറണാകുളം, പാലക്കാട് ജില്ല കളക്ടർമാറുമായി ചർച്ച നടത്താൻ തൃശൂർ ജില്ല കളക്ടറോട് നിർദേശിച്ചുവെന്ന് റവന്യു മന്ത്രിയും സ്ഥലം എംഎൽഎ യുമായ കെ.രാജൻ പറഞ്ഞു. ഗതാഗത നിയന്ത്രണം അടുത്ത 3 മാസമെങ്കിലും തുടരും. അടുത്ത മാർച്ച് മാസത്തോടെ ദേശീയ പാത പൂർണമായും ഗതാഗത യോഗ്യമാക്കാനുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നത്. രണ്ടാം തുരങ്കം ജനുവരിയിൽ തുറക്കാനാകുമെന്നും മന്ത്രി വ്യക്തമാക്കി.





























