കോഴിക്കോട് : കളമശ്ശേരിയിലെ തോല്‍വി നേതാക്കള്‍ക്കെതിരെ ലീഗ് നടപടിക്കൊരുങ്ങുന്നു. തോല്‍വിയുടെ പേരില്‍ എറണാകുളം ജില്ലാ കമ്മിറ്റിക്കും കളമശ്ശേരി മണ്ഡലം കമ്മിറ്റിക്കുമെതിരെയാണ് മുസ്ലീംലീഗ് നേതൃത്വം വടിയെടുക്കുന്നത്. ഏറെനാളായി പാര്‍ട്ടിക്കുള്ളില്‍ തുടരുന്ന വിഭാഗീയതയാണ് തോല്‍വിക്ക് കാരണമായതെന്നാണ് കോഴിക്കോട് ചേര്‍ന്ന ലീഗ് ഉന്നതാധികാര സമിതി വിലയിരുത്തിയത്. കോഴിക്കോട് സൗത്ത് മണ്ഡലം കമ്മിറ്റി പിരിച്ചുവിടാനും ധാരണയായി. 15336 വോട്ടിനാണ് മുന്‍മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിന്റ മകന്‍ വി.ഇ അബ്ദുള്‍ ഗഫൂര്‍ കളമശ്ശേരിയില്‍ സി.പി.എം സ്ഥാനാര്‍ഥി പി രാജീവിനോട് പരാജയപ്പെട്ടത്. സ്ഥാനാര്‍ഥി നിര്‍ണയത്തിനെരെ പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ന്ന അഭിപ്രായ വ്യത്യാസമാണ് കനത്തതോല്‍വിക്കും കാരണമായത്.
ജില്ലാ കമ്മിറ്റിയിലേയും മണ്ഡലം കമ്മിറ്റിയിലേയും ഒരുവിഭാഗം അബ്ദുള്‍ ഗഫൂറിനെ തോല്‍പിക്കാന്‍ ബോധപൂര്‍വം ശ്രമിച്ചെന്നാണ് അന്വേഷണസമിതി കണ്ടെത്തിയത്. അച്ചടക്കലംഘനം നടത്തിയവരുടെ പേരെടുത്ത് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്. എന്നാല്‍ ആരുടേയും പേരെടുത്ത് പറയാതെ ജില്ലാ കമ്മിറ്റിയും മണ്ഡലം കമ്മിറ്റിയും ഒന്നാകെ പിരിച്ചുവിടാനാണ് നേതൃത്വത്തിന്റ ആലോചന. കമ്മിറ്റി പുനസംഘടിപ്പിക്കുമ്പോഴും കുറ്റക്കാരെ പൂര്‍ണമായും ഒഴിവാക്കും. കളമശ്ശേരിപോലെ കോഴിക്കോട് സൗത്തിലും സ്ഥാനാര്‍ഥിയെ തോല്‍പിക്കാന്‍ ബോധപൂര്‍വമായ ശ്രമം പാര്‍ട്ടിക്കുള്ളില്‍ നടന്നിട്ടുണ്ടെന്നാണ് ഉന്നതാധികാരസമിതികണ്ടെത്തിയത്. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതില്‍ മണ്ഡലം കമ്മിറ്റി പരാജയപ്പെട്ടു.
പ്രചാരണത്തില്‍ നിന്ന് പല നേതാക്കളും വിട്ടുനിന്നു. ഇവിടെയും മണ്ഡലം കമ്മിറ്റി പിരിച്ചുവിടാനാണ് സാധ്യത. ഉന്നതാധികാര സമിതി അച്ചടക്കനടപടികള്‍ തീരുമാനിച്ചെങ്കിലും താഴെത്തട്ടിലെ കമ്മിറ്റികളെക്കൂടി ബോധ്യപ്പെടുത്താന്‍ വേണ്ടിയാണ് പ്രഖ്യാപനം അടുത്തമാസം 20ലേക്ക് നീട്ടിയത്. തോല്‍വിയുടെ ഉത്തരവാദിത്തം പ്രദേശിക നേതൃത്വത്തിന്റ തലയില്‍ കെട്ടിവച്ച് രക്ഷപെടാനാണ് നേതൃത്വം ശ്രമിക്കുന്നതെന്ന ആക്ഷേപം കൂടി കണക്കിലെടുത്താണിത്.





























