തിരുവല്ല : വീട്ടമ്മയുടെ നഗ്‌ന ചിത്രം പകര്‍ത്തി ഭീഷണിപ്പെടുത്തിയതിന് സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കേസ്. തിരുവല്ല കോട്ടാലി ബ്രാഞ്ച് സെക്രട്ടറി സി.സി സജിമോനെതിരെയാണ് തിരുവല്ല പോലീസ് കേസെടുത്തത്. വീട്ടമ്മയുടെ നഗ്‌നചിത്രം പകര്‍ത്തി പുറത്തുവിടാതിരിക്കാന്‍ പണം ചോദിച്ചെന്നാണ് കേസ്. പരാതിക്കാരിയും ഭര്‍ത്താവും സജീവ സിപിഎം പ്രവര്‍ത്തകരാണ്. മുമ്പ് കട നടത്താന്‍ കെട്ടിടം വാടകയ്ക്ക് നല്‍കിയ ഉടമയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ വിവാദ നായകനായ സിപിഎം നേതാവാണ് സജിമോന്‍. നഗ്ന ചിത്രം പകര്‍ത്തി പ്രചരിപ്പിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവ് ഉള്‍പ്പടെ മറ്റ് ആറുപേരും പ്രതികളാണ്.
ആദ്യ പീഡനക്കേസില്‍ കുട്ടിയുടെ പിതൃത്വം തെളിയിക്കുന്നത് തടയാന്‍ ഡിഎന്‍എ സാമ്പിള്‍ മാറ്റിയതടക്കമുള്ള സംഭവം ഉണ്ടായതിനെ തുടര്‍ന്ന് ബ്രാഞ്ചിലേക്ക് തരം താഴ്ത്തപ്പെട്ടിരുന്നു. ഇക്കുറി പീഡന പരാതി വന്നിട്ടും കേസെടുക്കാന്‍ പോലീസ് തയ്യാറായില്ല. പരാതിക്കാരി നല്‍കിയ മൊഴി തിരുവല്ല ഇന്‍സ്‌പെക്ടര്‍ പൂഴ്ത്തി വെച്ചാണ് ഇത്രയും നാള്‍ നേതാവിനെ സംരക്ഷിച്ചിരുന്നത്. തുടര്‍ന്ന് പരാതിക്കാരി ജീല്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയത്. പൊതുപ്രവര്‍ത്തന രംഗത്തുള്ള വീട്ടമ്മയെ കാറില്‍ കൊണ്ടുപോയി നഗ്നവീഡിയോ ചിത്രീകരിക്കുകയും പിന്നീട് ഇതു കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി. വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍ ആയതിനെ തുടര്‍ന്ന് വീട്ടമ്മ ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കി. നഗ്നവീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടുവെന്ന പരാതി എസ്.പി തിരുവല്ല ഡി.വൈ.എസ്.പി ക്ക് കൈമാറി.
സജിമോന്‍ ചുമത്ര ലോക്കല്‍ സെക്രട്ടറിയായിരിക്കുമ്പോഴാണ് ആദ്യത്തെ പീഡന പരാതി ഉണ്ടായത്. പരാതിക്കാരി ഗര്‍ഭിണി ആയതോടെ ഡിഎന്‍എ പരിശോധന നടത്താന്‍ തീരുമാനിച്ചു. ഇതിനായി ശേഖരിച്ച സജിമോന്റെ സാമ്പിള്‍ മാറ്റി വേറെ വച്ചുവെന്ന പരാതിയില്‍ അന്ന് തിരുവല്ല സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഹരിലാലിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. പോലീസ് അസോസിയേഷന്റെ നേതൃസ്ഥാനത്തേക്ക് വരാനിരിക്കുമ്പോഴാണ് ഹരിലാല്‍ സസ്‌പെന്‍ഷനിലായത്. ചുമത്ര സ്വദേശിയായ വീട്ടമ്മയുടെ പരാതിയില്‍ മജിസ്‌ട്രേറ്റ് നേരിട്ടാണ് സജിമോനെതിരേ കേസ് എടുത്തത്. അന്നു തന്നെ ഒളിവില്‍ പോയ സജിമോന്‍ മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചു. പോലീസിന്റെ ഭാഗത്ത് നിന്ന് ഉദാര സമീപനം ഉണ്ടായതോടെ കോടതി ഉപാധികളോടെ സജിമോന് ജാമ്യം അനുവദിച്ചു.
അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകാനും ഡിഎന്‍എ അടക്കമുള്ള പരിശോധനകള്‍ നടത്താനുമായിരുന്നു ഹൈക്കോടതി നിര്‍ദ്ദേശം. ഇതിന്‍ പ്രകാരം രാത്രിയാണ് സജിമോന്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്‍പാകെ ഹാജരായത്. തുടര്‍ന്നാണ് ആള്‍മാറാട്ടം അരങ്ങേറിയത്. പോലീസുകാരന്‍ ഹരിലാലിനെയും കൂട്ടി തൊട്ടടുത്ത താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് സജിമോനെ അയച്ചു. അയച്ചതാര് എന്ന ചോദ്യത്തിന് ഇപ്പോഴും ഉത്തരമില്ല. സജിമോന്‍ തന്നെ ഓപി ടിക്കറ്റെടുത്ത് ആദ്യം ലൈംഗിക ശേഷി പരിശോധനയ്ക്ക് ഹാജരായി. തുടര്‍ന്ന് ഡിഎന്‍എ പരിശോധനയ്ക്ക് രക്തസാമ്പിള്‍ ശേഖരിക്കാന്‍ പോയപ്പോഴാണ് ആള്‍മാറാട്ടം നടന്നത്. സജിമോന്റെ പേരില്‍ എടുത്ത ഒപി ടിക്കറ്റുമായി രക്തപരിശോധനയ്ക്ക് ഹാജരായത് സുമേഷ് എന്ന ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായിരുന്നു. ലാബ് ടെക്‌നിഷ്യന്‍ പേര് ചോദിച്ചപ്പോള്‍ സജിമോന്‍ എന്നതിന് പകരം സ്വന്തം പേരാണ് ഇയാള്‍ പറഞ്ഞത്. സാമ്പിള്‍ ബോട്ടിലിന് പുറത്ത് ഇതേ പേര് തന്നെ ടെക്‌നിഷ്യന്‍ എഴുതുകയും ചെയ്തു.
പിന്നീട് സാമ്പിള്‍ എടുക്കാന്‍ സ്റ്റേഷനില്‍ നിന്ന് ആള്‍ ചെന്നപ്പോഴാണ് സജിമോന്റെ പേരില്‍ രക്തം എടുത്തിട്ടില്ലെന്നും പോലീസുകാരനൊപ്പം വന്നത് സുമേഷ് ആണെന്നും ടെക്‌നിഷ്യന്‍ അറിയിച്ചത്. ഇതോടെ സജിമോനെ തന്നെ വിളിച്ചു വരുത്തി സാമ്പിള്‍ ശേഖരിച്ചു. സംഭവം വിവാദമായതോടെയാണ് പോലീസുകാരന്‍ സസ്‌പെന്‍ഷനിലായത്. അന്ന് ഈ വിഷയത്തിന്റെ പേരില്‍ ബ്രാഞ്ചിലേക്ക് തരം താഴ്ത്തിയ സജിമോന്‍ പിന്നീട് സെക്രട്ടറിയായി. ഇതിനിടെയാണ് വീട്ടമ്മയെ വശീകരിച്ച് കാറില്‍ കൊണ്ടു പോയി നഗ്നരംഗങ്ങള്‍ പകര്‍ത്തിയത്.































