കൊച്ചി : വാണിജ്യ പാചകവാതക സിലിണ്ടറുകളുടെ അമിതമായ വിലവർധനയിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ ഹോട്ടലുകൾ അടച്ചിടുക 24 മണിക്കൂർ. ഹോട്ടൽ ഉടമകളുടെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ നിന്ന് ഓയിൽ കമ്പനികളിലേക്ക് പ്രതിഷേധ മാർച്ചുകളും സംഘടിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ നാല് മാസത്തിനിടെ വാണിജ്യ സിലിണ്ടറുകൾക്ക് 1444.50 രൂപയുടെ വർധനവാണ് ഉണ്ടായതെന്ന് ഉടമകൾ ചൂണ്ടിക്കാട്ടുന്നു. ഏറ്റവും ഒടുവിലായി ഒറ്റയടിക്ക് 993 രൂപയാണ് വർധിപ്പിച്ചത്. ഒരു ദിവസം ഒന്നിലധികം സിലിണ്ടറുകൾ ഉപയോഗിക്കേണ്ടി വരുന്ന സാധാരണ ഹോട്ടലുടമകൾക്ക് ഈ തുക താങ്ങാനാവുന്നതിലും അപ്പുറമാണ്.
ഹോട്ടലുകൾ പൂർണ്ണമായും അടച്ചിട്ടതോടെ ജോലിക്കായി പുറത്തുപോകുന്നവരും ഹോട്ടൽ ഭക്ഷണത്തെ ആശ്രയിക്കുന്നവരുമായ സാധാരണക്കാർ ഭക്ഷണവും വെള്ളവും കിട്ടാതെ വലയുന്ന സാഹചര്യമാണുള്ളത്. നിലവിലെ ഈ സമരത്തിന് പരിഹാരം കണ്ടില്ലെങ്കിൽ വരും ദിവസങ്ങളിൽ അനിശ്ചിതകാല സമരത്തിലേക്ക് കടക്കാനാണ് ഹോട്ടൽ ഉടമകളുടെ തീരുമാനം. വിലക്കയറ്റം മൂലം തൊഴിലാളികൾക്ക് ശമ്പളം നൽകാൻ പോലും കഴിയാത്ത അവസ്ഥയിലാണെന്നും പലയിടങ്ങളിലും ഭക്ഷണസാധനങ്ങളുടെ വില വർധിപ്പിക്കേണ്ടി വരുമെന്നും ഹോട്ടൽ ഉടമകൾ വ്യക്തമാക്കുന്നു.





























