തിരുവനന്തപുരം : മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനൊപ്പം തന്നെ കോൺഗ്രസിൽ മന്ത്രിസഭാ ചർച്ചകളും ഊർജിതമായി നടക്കുകയാണ്. മുഖ്യമന്ത്രി ഉൾപ്പെടെ 11 മന്ത്രിമാരാകും കോൺഗ്രസിൽ നിന്ന് ഉണ്ടാവുക എന്നാണ് ലഭിക്കുന്ന സൂചനകൾ. സാമുദായികവും പ്രാദേശികവുമായ പരിഗണനകൾ മന്ത്രിമാരെ നിശ്ചയിക്കുന്നതിൽ പ്രധാന ഘടകങ്ങളാകും. കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല, വി.ഡി. സതീശൻ എന്നിവരെയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. ഇതിൽ കെ.സി. വേണുഗോപാൽ മുഖ്യമന്ത്രിയാവുകയാണെങ്കിൽ രമേശ് ചെന്നിത്തലയ്ക്കും വി.ഡി. സതീശനും പ്രധാന വകുപ്പുകൾ നൽകി മന്ത്രിസഭയിൽ ഉൾപ്പെടുത്തേണ്ടി വരും.
തിരുവനന്തപുരത്ത് നിന്ന് കെ. മുരളീധരനെ മന്ത്രിസഭയിലേക്ക് പരിഗണിക്കുന്നതായാണ് വിവരം. അങ്ങനെയെങ്കിൽ എൻ. ശക്തൻ സ്പീക്കർ സ്ഥാനത്തേക്ക് വന്നേക്കാം. കൊല്ലം ജില്ലയിൽ നിന്ന് ബിന്ദു കൃഷ്ണ, പി.സി. വിഷ്ണുനാഥ് എന്നിവരെയാണ് പരിഗണിക്കുന്നത്. ആലപ്പുഴ ജില്ലയിൽ നിന്ന് സാമുദായിക പരിഗണനകൾ കണക്കിലെടുത്ത് എം. ലിജുവിന് സാധ്യതയുണ്ട്. കോട്ടയം ജില്ലയിൽ നിന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ, ചാണ്ടി ഉമ്മൻ എന്നിവരുടെ പേരുകൾ സജീവമാണ്. ഓർത്തഡോക്സ് വിഭാഗത്തിന് പ്രാതിനിധ്യം നൽകണമെന്നുണ്ടെങ്കിൽ ചാണ്ടി ഉമ്മന് അനുകൂല സാഹചര്യം ഉണ്ടായേക്കാം.
എറണാകുളം ജില്ലയിൽ നിന്ന് വി.പി. സജീന്ദ്രൻ, ടി.ജെ. വിനോദ് എന്നിവരെയാണ് പരിഗണിക്കുന്നത്. മലപ്പുറത്ത് നിന്ന് എ.പി. അനിൽകുമാർ മന്ത്രിസഭയിലെത്താൻ സാധ്യതയുണ്ട്. വയനാട്ടിൽ നിന്ന് ടി. സിദ്ധിഖിന്റെ പേര് പരിഗണനയിലുണ്ട്. കണ്ണൂർ ജില്ലയിൽ നിന്ന് സണ്ണി ജോസഫും മന്ത്രിസഭയിൽ ഉണ്ടായേക്കും.





























