ന്യുഡല്‍ഹി : കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തിൽ സുപ്രീംകോടതിയുടെ പ്രവർത്തനം പരിമിതപ്പെടുത്തിയതിനാൽ രാജ്യശ്രദ്ധയാകർഷിച്ച ശബരിമല, പൗരത്വ നിയമഭേദഗതി (സി.എ.എ), കശ്മീർ കേസുകൾ ഏറെ വൈകും.
ഹോളി അവധിക്കുശേഷം സുപ്രീംകോടതി തുറക്കുന്ന തിങ്കളാഴ്ചമുതൽ ശബരിമല വിഷയത്തിൽ ഒമ്പതംഗ ബെഞ്ച് വാദം കേൾക്കാനാണ് തീരുമാനിച്ചിരുന്നത്. അതിനുശേഷമാണ് സി.എ.എ., കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയൽ തുടങ്ങിയ വിഷയം പരിഗണിക്കേണ്ടത്. എന്നാൽ, തിങ്കളാഴ്ച മുതൽ ഇനിയൊരറിയിപ്പുണ്ടാകുംവരെ അടിയന്തിര പ്രാധാന്യമുള്ള കേസുകൾ മാത്രമാണ് സുപ്രീംകോടതി പരിഗണിക്കുന്നത്. ഈ സാഹചര്യത്തിൽ മേൽപ്പറഞ്ഞ വിഷയങ്ങളെല്ലാം ഏറെനീളും.
മുഖ്യവിധി വന്നത് 2018-ലാണെങ്കിലും 2006 മുതൽ സുപ്രീംകോടതിയുടെ പരിഗണനയിലുള്ളതാണ് ശബരിമല സ്ത്രീപ്രവേശ വിഷയം. കഴിഞ്ഞ നവംബറിലാണ് ശബരിമലയിൽ പ്രായഭേദമെന്യേ സ്ത്രീപ്രവേശം അനുവദിച്ചതിനെതിരായ പുനഃപരിശോധനാ ഹർജികളിൽ അഞ്ചംഗ ബെഞ്ച് ഉത്തരവിറക്കിയത്. ഇതുപ്രകാരം സുപ്രീംകോടതി രൂപവത്കരിച്ച ഒമ്പതംഗ ബെഞ്ചിന് ഒരുദിവസം മാത്രമേ വാദംകേൾക്കാൻ സാധിച്ചുള്ളൂ. ബെഞ്ചിലെ ചില ജഡ്ജിമാർക്ക് പനി ബാധിച്ചതായിരുന്നു കാരണം. പിന്നീട് ഹോളി അവധിക്കുശേഷം മാർച്ച് 16 മുതൽ കേൾക്കാൻ നിശ്ചയിച്ചെങ്കിലും കൊറോണകാരണം അതും നീണ്ടു.
ശബരിമലയ്ക്കൊപ്പം ഏറെ രാഷ്ട്രീയ, സാമൂഹിക പ്രാധാന്യമുള്ള മറ്റു വിഷയങ്ങളും ഒമ്പതംഗ ബെഞ്ചിന് മുന്നിലുണ്ട്. മുസ്ലിം സ്ത്രീകളുടെ പള്ളിപ്രവേശം, അന്യമതസ്ഥരെ വിവാഹം കഴിച്ച പാഴ്സിസ്ത്രീകളുടെ ക്ഷേത്രപ്രവേശം, ഷിയാ മുസ്ലിങ്ങൾക്കിടയിലെ ദാവൂദിബോറ സമുദായത്തിലെ പെൺകുട്ടികളിലെ ചേലാകർമം എന്നീ കേസുകളിലെ പൊതുവായ നിയമപ്രശ്നമാണ് ഇതോടൊപ്പം തീർപ്പാക്കേണ്ടത്. അതിനുശേഷമേ മേൽപ്പറഞ്ഞ കേസുകൾ അതത് ബെഞ്ചുകൾക്ക് തീർപ്പാക്കാനാകൂ.
ശബരിമല കേസിൽ പന്ത്രണ്ടുദിവസത്തോളം വാദം നടക്കും. അതിനുശേഷമാകും പൗരത്വനിയമ ഭേദഗതിക്കെതിരായ ഹർജികൾ പരിഗണിക്കുക. ഈ വിഷയത്തിൽ 140-ലേറെ ഹർജികളാണ് സുപ്രീംകോടതിയിലെത്തിയത്. ശബരിമല കേസിനിടയ്ക്ക് അല്പനേരമെങ്കിലും ഇടക്കാല ഉത്തരവിനായി ഇവ കേൾക്കണമെന്ന് ഈയിടെ ഹർജിക്കാർ ആവശ്യപ്പെട്ടിരുന്നു. സി.എ.എ. ചോദ്യംചെയ്തുള്ള ഹർജികളിൽ കേന്ദ്ര സർക്കാരിനോട് സുപ്രീംകോടതി മറുപടി ആവശ്യപ്പെട്ടിരിക്കുകയാണ്.
ജമ്മുകശ്മീരിന് പ്രത്യേകാധികാരം നൽകുന്ന 370-ാം വകുപ്പിലെ വ്യവസ്ഥകൾ റദ്ദാക്കിയതിനെതിരായ ഹർജികളിൽ ഇതുവരെ വാദം തുടങ്ങാൻ സാധിച്ചിട്ടില്ല. ഈ കേസ് വിശാലബെഞ്ചിന് വിടണമോ എന്ന വിഷയത്തിൽ മാത്രമാണ് വാദംകേട്ട് വിധിപറഞ്ഞത്. ഇപ്പോഴത്തെ അഞ്ചംഗ ബെഞ്ചുതന്നെ കേസ് കേട്ടാൽ മതിയെന്നാണ് സുപ്രീംകോടതിയുടെ വിധി. ശബരിമലയും സി.എ.എ.യും കഴിഞ്ഞശേഷമാകും കശ്മീർ കേസ് പരിഗണിക്കുക.