ന്യൂഡൽഹി: ഇന്ത്യയിൽ വേനൽക്കാലത്തെ അതിജീവിച്ച് കൊറോണ വൈറസ് അടുത്ത ശൈത്യകാലത്ത് വീണ്ടുമെത്തുമെന്ന് വിദഗ്ധരുടെ വിലയിരുത്തൽ. കൊറോണ വൈറസിനെ ഫലപ്രദമായി നേരിടാനും ചികിത്സയ്ക്കുമുള്ള ഗവേഷണത്തിൽ ഏർപ്പെട്ടിരിക്കുന്ന വിദഗ്ധരാണ് ഈ നിരീക്ഷണം നടത്തിയത്.
ചൂടും ഈർപ്പവുമുള്ള കാലാവസ്ഥ നിലനിൽക്കുന്ന പ്രദേശങ്ങളിൽ കൊറോണ വൈറസ് വ്യാപനം തുടരുമെന്ന് ലോകാരോഗ്യ സംഘടനയും വൈറസിനെപ്പറ്റി പഠനം നടത്തുന്ന വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു. സാർസിനും മെർസിനും ശേഷം ഏറ്റവുമധികം പേരെ ബാധിക്കുന്ന വൈറസാവും സാർസ്കോവ്-2 എന്നും അവർ വിശദീകരിക്കുന്നു.
നിലവിൽ പുതിയ വൈറസിനെ ചെറുക്കാൻ മനുഷ്യരിൽ സ്വാഭാവിക രോഗപ്രതിരോധ ശേഷിയില്ല. രോഗബാധിതരുടെ സ്രവങ്ങളിൽ നിന്നാണ് വൈറസ് പടരുന്നത്. ഏപ്രിൽ, മേയ് മാസത്തെ ചൂടിൽ ഈ സ്രവങ്ങളിലെ വൈറസ് അധികസമയം നിലനിൽക്കില്ലെന്നും വിദഗ്ധർ പറയുന്നു.
അതേസമയം വേനൽക്കാലത്ത് വൈറസിന്റെ വീര്യം നഷ്ടപ്പെട്ടാലും ശൈത്യത്തിൽ കൂടുതൽ ശക്തമായി തിരിച്ചുവരാനുള്ള സാധ്യതയുണ്ടെന്ന് ലണ്ടൻ സ്കൂൾ ഓഫ് ഹൈജീൻ ആൻഡ് ട്രോപ്പിക്കൽ മെഡിസിൻസ് പ്രഫസർ അന്നെലിസ് വിൽഡർ സ്മിത് ചൂണ്ടിക്കാട്ടി. വേനൽക്കാലത്ത് വൈറസ് വ്യാപനം ത്വരിതഗതിയിലാവില്ല. അതുകൊണ്ടു തന്നെ പരിശോധിച്ചു കണ്ടെത്തുന്നതിലും ക്വാറന്‍റീൻ ചെയ്യുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അവർ നിർദേശിച്ചു.
തണുപ്പുള്ള കാലാവസ്ഥയിൽ വൈറസിന്‍റെ വ്യാപനം കുറയുമെന്നാണ് ചിലർ പ്രത്യാശിക്കുന്നത്. അത് ആഗ്രഹം മാത്രമാണ്, സത്യമല്ലെന്ന് പകർച്ചവ്യാധി രോഗങ്ങളെക്കുറിച്ച് പഠനം നടത്തുന്ന റുട്ട്ഗേഴ്സ് ന്യൂ ജഴ്സി മെഡിക്കൽ സ്കൂളിലെ ഡോവിഡ് സെന്നിമോ പറഞ്ഞു. 2009 ൽ വ്യാപിച്ച എച്ച് വൺ എൻ വൺ ഇപ്പോഴും പലരാജ്യങ്ങളിലും നിലനിൽക്കുന്നുണ്ട്. ഇതുപോലെ കോവിഡ്-19 ഉം അടുത്ത ശൈത്യകാലത്തും പ്രതീക്ഷിക്കാമെന്ന് സെന്നിമോ പറഞ്ഞു.