തിരുവനന്തപുരം : തിരുവനന്തപുരം കോര്പറേഷന് വഴി പട്ടിക ജാതി വിഭാഗങ്ങള്‍ക്ക് നല്‍കിയിരുന്ന ക്ഷേമ പദ്ധതികളില്‍ നടന്നത് കോടികളുടെ ക്രമക്കേടെന്ന് വകുപ്പുതല ഓഡിറ്റ് റിപ്പോര്‍ട്ട്. പട്ടികജാതി വകുപ്പ് സീനിയര്‍ സൂപ്രണ്ട് ജി. ബാഹുലേയന്റെ നേതൃത്വത്തില്‍ നടന്ന ഓഡിറ്റ് റിപ്പോര്‍ട്ടിലാണ് ക്രമക്കേട് കണ്ടെത്തിയത്. 76,47,693 ലക്ഷം രൂപയുടെ തട്ടിപ്പായിരുന്നു പോലീസിന്റെ പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയത്. എന്നാല്‍, വകുപ്പ് നടത്തിയ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ വിവിധ പദ്ധതികളിലായി രണ്ടരക്കോടിക്ക് മുകളിലാണ് ക്രമക്കേട് കണക്കാക്കിയിരിക്കുന്നത്.
പരിശോധനവേളയില്‍ പല ഫയലുകളും ഓഡിറ്റ് ടീമിന്റെ മുന്നിലെത്താത്തതിനാല് കൃത്യമായ തുക തിട്ടപ്പെടുത്താനായിട്ടില്ല. ഫണ്ട് തട്ടിപ്പില്‍ സീനിയര്‍ ക്ലര്‍ക്ക് എ.യു. രാഹുലിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മേല്‍നോട്ട പിഴവില്‍ രണ്ട് പട്ടികജാതി വികസന ഓഫീസര്‍മാരെ സസ്പെന്‍ഡ് ചെയ്യുകയും തട്ടിപ്പില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയ എസ്.സി പ്രമോട്ടര്‍മാരായ വട്ടിയൂര്‍ക്കാവ് മഞ്ചാടിമൂട് സ്വദേശി എസ്.ബി. വിശാഖ് സുധാകരന്, ഈഞ്ചക്കല്‍ സ്വദേശി സംഗീത എന്നിവരെ പിരിച്ചുവിടുകയും ചെയ്തു.
നിര്‍ധനര്‍ക്ക് സര്‍ക്കാര്‍ നല്കുന്ന ധനസഹായമാണ് ഉദ്യോഗസ്ഥരും താല്‍ക്കാലിക ജീവനക്കാരും ചേര്‍ന്ന് തട്ടിയെടുത്തത്. കോര്പറേഷന് വഴിയാണ് വിവിധ ധനസഹായങ്ങള്‍ വിതരണം ചെയ്തിരുന്നത്. വിവാഹ ധനസഹായം, മിശ്രവിവാഹ ധനസഹായം, പഠനമുറി നിര്‍മാണം, ചികിത്സ സഹായം, വെള്ളപ്പൊക്ക സഹായം എന്നിവക്കാണ് അപേക്ഷകര്‍ക്ക് പണം നല്‍കിയിരുന്നത്. അപേക്ഷരുടെ പേരുണ്ടെങ്കിലും അക്കൗണ്ട് നമ്പറുകളെല്ലാം രാഹുലിന്റെയും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും പേരിലായിരുന്നു. ഇങ്ങനെ വിവിധ പദ്ധതികള്‍ വഴി അര്‍ഹരുടെ കൈകളിലേക്കെത്തേണ്ട 10,472,500 രൂപ പ്രതികള്‍ മാറ്റിയതായി ഓഡിറ്റില്‍ കണ്ടെത്തിയിട്ടുണ്ട്. 24 അക്കൗണ്ടുകളിലേക്കാണ് പണം മാറ്റിയിരിക്കുന്നത്. ഇതുസംബന്ധിച്ച ഓഡിറ്റിന്റെ ഒരുഭാഗം ബി.ജെ.പി കൗണ്‍സിലര്‍ കരമന അജിത്ത് സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. അഞ്ചു കോടിയോളം രൂപയുടെ ക്രമക്കേടാണ് അജിത്ത് ആരോപിച്ചിരിക്കുന്നത്.
അര്‍ഹരുടെ അക്കൗണ്ടിലേക്കാണെങ്കില്‍ ഒരു പ്രാവശ്യം മാത്രമേ പണം കൈമാറുകയുള്ളൂ. എന്നാല്‍, നിരവധി തവണ പണം കൈമാറ്റം ചെയ്തിട്ടുള്ള 24 അക്കൗണ്ടുകള്‍ പരിശോധിച്ചപ്പോഴാണ് ഒരു കോടിയില്‍പരം രൂപയുടെ ക്രമക്കേട് കണ്ടെത്തിയത്. 180 അപേക്ഷകരുടെ പണം തട്ടിയെടുത്തെന്നാണ് വകുപ്പ് നടത്തിയ പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയത്. 2017 മുതല്‍ 2021 വരെ കോര്പറേഷന് പട്ടികജാതി വികസന ഓഫീസിലെ കാഷ് ബുക്ക് ചട്ടങ്ങള്‍ പാലിക്കാതെയും ക്രമവിരുദ്ധവുമായാണ് കൈകാര്യം ചെയ്തിരുന്നത്.
ഗുണഭോക്താവ് അപേക്ഷയോടൊപ്പം നല്‍കിയിട്ടുള്ള ബാങ്ക് അക്കൗണ്ടിലെ നമ്പര്‍ പരിഗണിക്കാതെ മറ്റ് അക്കൗണ്ടുകളിലേക്ക് അനൂകൂല്യം മാറിയതായി കണ്ടെത്തിയ സാഹചര്യത്തില്‍ മാറി നല്കിയ തുക ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍ നിന്ന് ഈടാക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 1,55,000 രൂപയുടെ ധനസഹായ വിതരണ രജിസ്റ്ററില്‍ ഏഴ് ഗുണഭോക്താക്കളുടെ ഒപ്പുകളിലും ഓഫീസറുടെ സാക്ഷ്യപ്പെടുത്തലുകളിലും പൊരുത്തക്കേടുകള്‍ കണ്ടെത്തിയതോടെ ഇവ പരിശോധിച്ച് ഉറപ്പാക്കണമെന്നും ഓഡിറ്റില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഓഡിറ്റ് റിപ്പോര്‍ട്ട് ജില്ല ക്രൈംബ്രാഞ്ച് പരിശോധിച്ചുവരികയാണ്.