കോട്ടാങ്ങല്‍: ചരിത്രപ്രസിദ്ധമായ കോട്ടാങ്ങൽ ശ്രീ മഹാ ഭദ്രകാളി ക്ഷേത്രത്തിലെ എട്ടു പടയണിക്ക് ക്ഷേത്രത്തിൽ ഇന്ന് രാത്രി 10ന് ചുട്ടു വെയ്ക്കും. എട്ടു പടയണിക്ക് ചൂട്ടുവെക്കുക എന്ന ചടങ്ങിലൂടെയാണ് ക്ഷേത്രത്തിൽ പടയണി ആരംഭിക്കുന്നത്.
ധനുമാസത്തിലെ ഭരണി നാൾ മുതൽ മകരമാസത്തിലെ ഭരണി നാൾ വരെയുള്ള 28 ദിവസമാണ് പടയണിക്കാലമായി കണക്കാക്കപ്പെടുന്നത്. 28 പടയണിക്ക്, ധനുമാസത്തിലെ ഭരണി നാളിൽ ചൂട്ടുവെച്ചതിനുശേഷം സാധിപ്പ്, പടയണി കളരികളിൽ പരിശീലനം, തയ്യാറെടുപ്പുകൾ എന്നിവ നടക്കും. തുടർന്ന് എട്ടു പടയണിക്ക് ക്ഷേത്രത്തിൽ ചൂട്ടുവെക്കുന്നതോടുകൂടി പടയണിയുടെ ശബ്ദ, താള, ലയ ഘോഷങ്ങൾ ക്ഷേത്രം മുറ്റത്തേക്ക് ആനയിക്കപ്പെടുന്നു കുളത്തൂർ, കോട്ടാങ്ങൽ കരകളുടെ നേതൃത്വത്തിലാണ് പടയണി നടക്കുന്നത്.
ശ്രീദേവി പടയണി സംഘവും ശ്രീഭദ്ര പടയണി സംഘവും യഥാക്രമം ഇരുകരകളെയും നയിക്കുന്നു. ഒന്നിടവിട്ട ദിവസങ്ങളിൽ കുളത്തൂർ, കോട്ടാങ്ങൽ കരക്കാരുടെ നേതൃത്വത്തിൽ നടക്കുന്ന പടയണിയുടെ മത്സര സ്വഭാവം, ജനകീയത ചിട്ടവട്ടങ്ങളുടെ പാലനം, എന്നിവ കോട്ടാങ്ങൽ പടയണിയെ വ്യത്യസ്തമാക്കുന്നു.
ഇന്ന് കുളത്തൂർ, കോട്ടാങ്ങൽ കരക്കാർ യഥാക്രമം ചൂട്ടു വെക്കും. ജനുവരി 20ന് ചൂട്ടുവലത്ത് ജനുവരി 21, 22 ഗണപതി കോലം, 23, 24 അടവിയും പള്ളിപ്പാനയും 25,26 വലിയ പടയണിയും നടക്കും.
പടയണിയുടെ മുന്നൊരുക്കത്തിനായി എം.എൽ.എയുടെയും ആർ.ഡി. ഓയുടെയും സാന്നിധ്യത്തിൽ അവലോകനയോഗം നടന്നു. ജനപ്രതിനിധികൾ, പടയണി കമ്മിറ്റി ഭാരവാഹികൾ ക്ഷേത്ര ഭാരവാഹികൾ വിവിധ ഡിപ്പാർട്ട്മെന്റ് പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു. ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ചു പരിസ്ഥിതി സൗഹൃദമായാണ് പടയണി നടത്തുക. പടയണിയുമായി ബന്ധപ്പെട്ട എല്ലാ തയ്യാറെടുപ്പുകളും പൂർത്തീകരിച്ചതായി ക്ഷേത്ര ഭരണസമിതി സെക്രട്ടറി സുനിൽ താന്നിക്കപൊയ്കയിൽ, പ്രസിഡന്റ് സുനിൽ വെള്ളിക്കര, പടയണി കോര്‍ഡിനേറ്റർ അനീഷ് ചുങ്കപ്പാറ, ശ്രീഭദ്ര പടയണി സംഘം പ്രസിഡന്റ് രാജൻ പിള്ള കുന്നേൽ, ശ്രീദേവി പടയണി സംഘം പ്രതിനിധി ഗോകുൽ ജി നായർ എന്നിവർ അറിയിച്ചു.





























