തിരുവനന്തപുരം: കേരള വനം വികസന കോർപറേഷൻ (കെഎഫ്ഡിസി) പുതിയ ചുവടുവെപ്പുമായി തേയിലയും കാപ്പിപ്പൊടിയും സ്വന്തം ബ്രാൻഡിൽ വിപണിയിലെത്തിക്കാൻ ഒരുങ്ങുന്നു. പുതിയ ബ്രാൻഡിന് പേരിടുന്നതിൽ പൊതുജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കാൻ പേരുകൾ ക്ഷണിച്ചിരിക്കുകയാണ് വനംവകുപ്പ്. തിരഞ്ഞെടുക്കപ്പെടുന്ന പേരിന്റെ ഉടമയ്ക്ക് കാഷ് പ്രൈസ് സമ്മാനവും പ്രഖ്യാപിച്ചിട്ടുണ്ട്. വനംമന്ത്രി ഷിബു ബേബി ജോൺ തന്റെ ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം അക്കൗണ്ടുകളിലൂടെ പങ്കുവച്ച പോസ്റ്റിന് താഴെ കമന്റായി ബ്രാൻഡ് പേരുകൾ നിർദേശിക്കാം. നിർദേശങ്ങൾ സമർപ്പിക്കാനുള്ള അവസരം നാളെവരെയാണുള്ളത്.
ബ്ലെൻഡ് ചെയ്യാത്ത കാപ്പിപ്പൊടി കെഎഫ്ഡിസി നേരത്തേ വിപണനം ചെയ്തിരുന്നെങ്കിലും, കോർപറേഷന്റെ പേരിൽ തേയില വിപണിയിലെത്തുന്നത് ഇതാദ്യമായാണ്. ഇതിനായി വയനാട് മാനന്തവാടിയിലെ കെഎഫ്ഡിസിയുടെ തോട്ടങ്ങളിൽ നിന്നുള്ള തേയിലയാണ് ഉപയോഗിക്കുക. തേയില സംസ്‌കരണത്തിനായി നിലവിൽ സ്വന്തമായി ഫാക്ടറിയില്ലാത്തതിനാൽ സ്വകാര്യ ഏജൻസികളുടെ സേവനം ഉപയോഗപ്പെടുത്താനാണ് തീരുമാനം. ഇതുവരെ കെഎഫ്ഡിസിയുടെ വിവിധ ഉൽപന്നങ്ങൾ ‘വനോപഹാർ’ എന്ന പേരിലാണ് വിപണിയിലെത്തിയിരുന്നത്. എന്നാലിനി ജനപങ്കാളിത്തത്തോടെ തിരഞ്ഞെടുക്കുന്ന പുതിയ ബ്രാൻഡ് നാമത്തോടെ കെഎഫ്ഡിസിയുടെ തേയിലയും കാപ്പിയും രണ്ട് മാസത്തിനകം വിപണിയിലെത്തിക്കാനാണ് വനംവകുപ്പിന്റെ ലക്ഷ്യം.






























