ബെംഗളൂരു : വീട്ടുടമയറിയാതെ വാടകക്കാരന്‍ വേശ്യാവൃത്തി നടത്തിയാല്‍ കേസെടുക്കാനാവില്ലെന്ന് കര്‍ണാടക ഹൈകോടതി. ബെംളൂരുവിലെ നാഗര്‍ഭാവി സ്വദേശിയായ വീട്ടുടമ പ്രഭുരാജിനെതിരായ എഫ്‌ഐആര്‍ റദ്ദാക്കിക്കൊണ്ട് ജസ്റ്റിസ് എം നാഗപ്രസന്ന അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് വ്യാഴാഴ്ചയാണ് സുപ്രധാന വിധി പ്രസ്താവിച്ചത്. ചന്ദ്രാ ലേഔട് പോലീസ് സമര്‍പ്പിച്ച എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രഭുരാജ് ഹര്‍ജി നല്‍കിയിരുന്നു.
പെണ്‍വാണിഭ റാകറ്റിനെ കുറിച്ച് വീട്ടുടമ അറിഞ്ഞാല്‍ മാത്രമേ നിയമനടപടികള്‍ ആരംഭിക്കാന്‍ കഴിയൂ. ഈ സാഹചര്യത്തില്‍ തന്റെ വസതിയില്‍ എന്താണ് സംഭവിക്കുന്നതെന്ന് ഉടമയ്ക്ക് അറിയില്ലായിരുന്നുവെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. ഉടമ മറ്റൊരിടത്ത് താമസിക്കുകയായിരുന്നെന്ന് പോലീസ് കുറ്റപത്രത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. അതിനാല്‍ വീട്ടുടമസ്ഥനെതിരെ കേസെടുക്കാന്‍ അനുവദിച്ചാല്‍ അത് ഹര്‍ജിക്കാരനെ ഉപദ്രവിക്കുന്നതിനും നിയമം ദുരുപയോഗം ചെയ്യുന്നതിനും തുല്യമാണെന്നും ബെഞ്ച് പറഞ്ഞു.
ഹർജിക്കാരന്‍ തന്റെ വീട് 2019 ഡിസംബറില്‍ വാടകയ്ക്ക് നല്‍കിയിരുന്നു. 2020 ജനുവരിയില്‍ പോലീസ് വീട്ടില്‍ റെയ്ഡ് നടത്തി. ഒരു പെണ്‍വാണിഭ റാക്കറ്റിനെ പിടികൂടുകയും വീട്ടുടമയ്‌ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. തുടര്‍ന്ന് തനിക്കെതിരായ എല്ലാ നിയമ നടപടികളും റദ്ദാക്കണമെന്നാവശ്യപ്പെട്ട് വീട്ടുടമ കോടതിയെ സമീപിക്കുകയായിരുന്നു.