ന്യൂഡൽഹി : കോവിഡ് വ്യാപനം രൂക്ഷമായ ഇന്ത്യയ്ക്കു കൈത്താങ്ങായി കൂടുതൽ രാജ്യങ്ങൾ രംഗത്ത്. ആദ്യഘട്ടമായി പ്രതിദിനം 2000 രോഗികൾക്ക് 5 ദിവസത്തേക്ക് ആവശ്യമായ ഓക്സിജനും വെന്റിലേറ്ററുകളും അടിയന്തിരമായി എത്തിക്കുമെന്ന് ഫ്രാൻസ് അറിയിച്ചു. ‘ഈ പോരാട്ടം നമ്മൾ ഒന്നിച്ചു ജയിക്കും’ – ഇന്ത്യയ്ക്ക് ഐക്യദാർഢ്യമറിയിച്ച് ഫെയ്സ്ബുക്കിൽ ഹിന്ദിയിൽ കുറിച്ച സന്ദേശത്തിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ പറഞ്ഞു. ഡൽഹിക്കായി 21 ഓക്സിജൻ ഉൽപാദന ഉപകരണങ്ങളും ഫ്രാൻസിൽനിന്ന് ഇറക്കുമതി ചെയ്യും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംസാരിച്ച യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, സഹായങ്ങൾ വാഗ്ദാനം ചെയ്തു. അടിയന്തര സഹായമെത്തിക്കാൻ പ്രതിരോധ, ആരോഗ്യ, വിദേശകാര്യ വകുപ്പുകൾക്ക് യുഎസ് ഭരണകൂടം നിർദേശം നൽകി. വാക്സീൻ നിർമ്മാണത്തിനാവശ്യമായ അസംസ്കൃത വസ്തുക്കൾ, ഓക്സിജൻ കോൺസൻട്രേറ്ററുകൾ, വെന്റിലേറ്ററുകൾ എന്നിവ എത്തിക്കുന്നതിനാണു മുൻഗണന.
ഇന്ത്യയിലേക്ക് 40 മെട്രിക് ടൺ ഓക്സിജൻ അയയ്ക്കുമെന്നു ഭൂട്ടാൻ അറിയിച്ചു. ഓക്സിജൻ നീക്കത്തിനാവശ്യമായ 18 കണ്ടെയ്നറുകളുമായി തായ്‌ലൻഡിൽനിന്ന് വ്യോമസേനാ വിമാനങ്ങൾ ഇന്നലെ ഡൽഹിയിലെത്തി. യുകെയിൽനിന്ന് 495 ഓക്സിജൻ കോൺസൻട്രേറ്ററുകളും വെന്റിലേറ്ററുകളും ഇന്നലെ ഡൽഹിയിലെത്തി.