കോട്ടയം : പാലാ ജനറല്‍ ആശുപത്രിയില്‍ കോവിഡ് രോഗികളുടെ കൂട്ടിരിപ്പുകാർക്ക് ഭക്ഷണo നിര്‍ത്തലാക്കിയതില്‍ വന്‍ പ്രതിഷേധം. പുതിയ വര്‍ഷത്തില്‍ കോവിഡ് രോഗികള്‍ക്ക് ഗുണനിലവാരമുള്ള ഭക്ഷണം നല്‍കുമെന്ന് പ്രഖ്യാപിച്ച നഗരസഭ കൂട്ടിരിപ്പുകാരുടെ അത്താഴം മുട്ടിച്ചു. ഭക്ഷണത്തിന് ഗുണനിലവാരമില്ലെന്ന പരാതിയെ തുടര്‍ന്ന് എം എല്‍ എ മാണി സി കാപ്പനും മുന്‍സിപ്പല്‍ ചെയര്‍മാന്‍ ആന്റോ ജോസ് പടിഞ്ഞാറേക്കരയും ഇടപെടുകയും പിറ്റേന്ന് മുതല്‍ ഭക്ഷണത്തിന്റെ നിലവാരം മെച്ചപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു.
ഒന്നാം തീയതി മുതല്‍ മുന്‍സിപ്പല്‍ കാന്റീനില്‍ നിന്നും ഭക്ഷണം നല്‍കുമെന്ന് പത്രക്കുറിപ്പും ഇറക്കി നേതാക്കന്മാര്‍ സഥലം കാലിയാക്കി. ഒന്നാം തീയതി രാവിലെ തന്നെ കോവിഡ് വാര്‍ഡില്‍ അറിയിപ്പുണ്ടായി ഇന്ന് മുതല്‍ രോഗികള്‍ക്ക് മാത്രമേ ഭക്ഷണം ഉണ്ടായിരിക്കൂ. കൂട്ടിരിപ്പുകാര്‍ക്ക് ഭക്ഷണം ഉണ്ടായിരിക്കുന്നതല്ല എന്ന് ഭക്ഷണത്തിന്റെ നിലവാരത്തില്‍ മാറ്റം വന്നെങ്കിലും കൂട്ടിരുപ്പുകാര്‍ക്ക് ഭക്ഷണം നിർത്തലാക്കിയത് കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. ഇവര്‍ക്ക് പുറത്ത് പോയി ഭക്ഷണം വാങ്ങാനുള്ള ബുദ്ധിമുട്ടുകള്‍ ഏറെയാണ്. ഇപ്പോള്‍ നാല് രോഗികളാണ് വാര്‍ഡിലുള്ളത്. അവരുടെ കൂട്ടിരുപ്പുകാരായി നാലുപേരെയും ചേര്‍ത്ത് എട്ട് പേര്‍ക്കുള്ള ഭക്ഷണം കൊടുക്കാനില്ലെന്നാണ് മുന്‍സിപ്പാലിറ്റിയുടെ നിലപാട്.






























