പാലക്കാട് : തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിക്ക് പിന്നാലെ പാലക്കാട് ജില്ലയിലും കൊവിഡ് രോഗിയുടെ മൃതദേഹം മാറിപ്പോയി. കരുണ മെഡിക്കൽ കോളേജിലാണ് മൃതദേഹം മാറിയത്. ഇന്നലെ രാത്രി മരിച്ച രണ്ട് കൊവിഡ് രോഗികളുടെ മൃതദേഹമാണ് മാറിയത്. മങ്കര സ്വദേശിയുടെ മൃതദേഹത്തിന് പകരം ആലത്തൂർ സ്വദേശിയുടെ മൃതദേഹം നൽകുകയായിരുന്നു. യാതൊരു കോവിഡ് പ്രോട്ടോക്കോളും പാലിക്കാതെയായിരുന്നു ഇത്.
മോര്‍ച്ചറി ജീവനക്കാരന് പറ്റിയ തെറ്റാണെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിശദീകരണം. ആശുപത്രിയിലെ അഞ്ച് താത്ക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടു. ഒരു സ്ഥിരം ജീവനക്കാരനെ സസ്പെന്റ് ചെയ്തു. ആശുപത്രിയിലെ നഴ്സുമാരും അറ്റന്‍ഡര്‍മാരുമാണ് നടപടിക്ക് വിധേയരായത്. പോലീസിൽ പരാതി നൽകുമെന്ന് ബന്ധുക്കൾ പറഞ്ഞു.
തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന നെയ്യാറ്റിൻകര സ്വദേശി പ്രസാദിന്റെ മൃതദേഹമാണ് മാറിപ്പോയത്. ഇത് രണ്ടാം തവണയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ നിന്ന് കൊവിഡ് രോഗിയുടെ മൃതദേഹം മാറി നല്‍ക്കുന്നത്. ശനിയാഴ്ച ദേഹാസ്വസ്ഥ്യത്തെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോഴാണ് പ്രസാദ് മരിച്ചത്. കൊവിഡ് പരിശോധനയിൽ പോസിറ്റീവായിരുന്നു. കഴിഞ്ഞ ദിവസം മൃതദേഹം ഏറ്റുവാങ്ങാൻ ബന്ധുക്കളെത്തിയപ്പോഴാണ് മാറിയെന്ന് തിരിച്ചറിഞ്ഞത്. പ്രസാദെന്ന പേരിൽ രണ്ട് മൃതദേഹം മോർച്ചറിയിലുണ്ടായതാണ് പ്രശ്നമായത്. വെള്ളായണി സ്വദേശിയായ അറുപതുകാരൻ പ്രസാദിന്റെ കുടുംബം നാൽപ്പത്തിയേഴുകാരനായ പ്രസാദിന്റെ മൃതദേഹം കൊണ്ടുപോയി സംസ്കരിച്ചു.