കാസര്‍കോട് : കാസര്‍കോട് ജില്ലയിലെ നീലേശ്വരം നഗരസഭയിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർക്ക് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ നഗരസഭ കെട്ടിടം അടച്ചിടാൻ തീരുമാനം. കരിവെള്ളൂർ സ്വദേശിയായ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. നഗരസഭയിലെ 30 കൗൺസിലര്‍മാരും 36 ജീവനക്കാരും നിരീക്ഷണത്തിലാണ്.
അതേസമയം കോവിഡ് 19 സമൂഹവ്യാപന സാധ്യത ഉളളതിനാല്‍ കാസര്‍കോട് ജില്ലയില്‍ ജൂലൈ 14 മുതല്‍ ജൂലൈ 17 വരെ മത്സ്യബന്ധനവും മത്സ്യവിപണനവും നിരോധിച്ചതായി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
അതിനിടെ കണ്ണൂര്‍ പരിയാരത്ത് നിരീക്ഷണത്തിലിരിക്കെ മരിച്ച സ്ത്രീക്ക് കോവിഡ് സ്ഥിരീകരിച്ചു. കുന്നോത്തുപറമ്പ് മുൻ പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഹജ്ജുമ്മ(63)ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഏറെക്കാലമായി അര്‍ബുദത്തിന് ചികിത്സയിലായിരുന്ന ഇവര്‍ ഇന്നലെയാണ് പരിയാരം മെഡിക്കൽ കോളേജിൽ വെച്ച് മരിച്ചത്. ഇവരുടെ ഭർത്താവിനും കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ രോഗഉറവിടം കണ്ടെത്തിയിട്ടില്ല. കോവിഡ് സ്ഥിരീകരിക്കുന്നതിന് മുമ്പ് പാനൂരിലും, കോഴിക്കോടും നടന്ന ചില ചടങ്ങുകളിൽ പങ്കെടുത്തിരുന്നു.