കോന്നി : നാടിനെ നടുക്കിയ കോന്നിയിലെ പെൺകുട്ടികളുടെ ദുരൂഹ മരണത്തിന് അഞ്ചു വയസ്സു തികയുകയാണ്. ആദ്യ ഘട്ടത്തിൽ പോലീസും പിന്നീട് ക്രൈം ബ്രാഞ്ചും കേസ് അന്വേഷിച്ചെങ്കിലും അന്വേഷണം എങ്ങും എത്തിയില്ല. ഇപ്പോൾ അന്വേഷണം എങ്ങനെയും അവസാനിപ്പിക്കാനാണ് ഉദ്യോഗസ്ഥരുടെ നീക്കം. ഇത് സംബന്ധിച്ച് ഒരു ഉദ്യോഗസ്ഥർ മരിച്ച പെൺകുട്ടികളുടെ വീട്ടുകാരെ സമീപിച്ചിരുന്നു. എന്നാൽ പെൺകുട്ടികളുടെ മരണത്തിലെ ദുരുഹത നീക്കാതെ അന്വേഷണം അവസാനിപ്പിക്കാൻ സമ്മതിക്കില്ല എന്നാണ് വീട്ടുകാരുടെ നിലപാട് .
കോന്നി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനികളായ തെങ്ങുംകാവ് പുത്തന്‍ പറമ്പില്‍ രവികുമാറിന്റെ മകള്‍ രാജി (17), ഐരവണ്‍ പുതുമല രാമചന്ദ്രന്റെ മകള്‍ ആതിര എസ്. നായര്‍ (17), ഐരവണ്‍ തോപ്പില്‍ ലക്ഷംവീട് കോളനിയില്‍ കെ. സുരേഷിന്റെ മകള്‍ ആര്യ കെ. സുരേഷ് (17) എന്നിവരാണ് അഞ്ച് വര്‍ഷം മുമ്പ് ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടത്.
2015 ജൂലൈ ഒമ്പതിന് സ്‌കൂളിലേക്ക് പുറപ്പെട്ട മൂവരും സന്ധ്യ കഴിഞ്ഞും വീട്ടില്‍ മടങ്ങിയെത്താതിരുന്നതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൂവരും നാടുവിട്ട വിവരം എല്ലാവരും അറിയുന്നത്. ഉടൻ തന്നെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയെങ്കിലും കുട്ടികളെ കണ്ടെത്താനായില്ല. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പെൺകുട്ടികൾ ബംഗളൂരുവില്‍ എത്തിയതായി സൂചന ലഭിച്ചു. പോലീസ് -റെയില്‍വേ സ്‌റ്റേഷനുകളിലും ബംഗളൂരുവിലും അന്വേഷണം നടത്തിയെങ്കിലും കണ്ടെത്തിയില്ല. ബംഗളുരുവിൽ എത്തിയ മൂവരും നാട്ടിലേക്ക് തിരിച്ചെന്നും നാട്ടിൽ എത്തിയിട്ട് വീണ്ടും തിരിച്ചു പോയെന്നും കണ്ടെത്തി. ബെംഗളൂരു യാത്രയ്ക്ക് വേണ്ടിയുള്ള പണത്തിനായി ഇവര്‍ വിറ്റ ടാബും അത് വാങ്ങിയ കടക്കാരനെയും കണ്ടെത്തിയെങ്കിലും കുട്ടികളെപ്പറ്റി വിവരം ലഭിച്ചില്ല. നാലു ദിവസങ്ങൾക്ക് ശേഷം ജൂലായ് 13 ന് ഒറ്റപ്പാലം മങ്കരയ്‌ക്ക് സമീപം റെയില്‍വേ ട്രാക്കില്‍ നിന്ന് രാജി, ആതിര എന്നിവരുടെ മൃതദേഹവും കുറെ അകലെയായി ഗുരുതര പരുക്കുകളോടെ ആര്യയെയും കണ്ടെത്തി. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച ആര്യയും ഒരാഴ്‌ചയ്‌ക്ക് ശേഷം മരിച്ചു. ഇതോടെ എല്ലാ തെളിവുകളും വഴികളും അടഞ്ഞു.
കോന്നി പോലീസ് സബ് ഇന്‍സ്‌പെക്‌ടറുടെ നേതൃത്വത്തില്‍ ആരംഭിച്ച അന്വേഷണം നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് റേഞ്ച് ഐ.ജി മനോജ് ഏബ്രഹാമും ഐ.ജിയായിരുന്ന ബി. സന്ധ്യയും പിന്നീട് ഏറ്റെടുത്തു. ഇതിനിടയിലാണ് പെൺകുട്ടികളെ കുറിച്ചുള്ള ഐ ജി മനോജ് എബ്രഹാമിന്റെ പരാമർശം വിവാദത്തിനാണ് തിരി കൊളുത്തിയത്.
വീട്ടുകാരിൽ നിന്നും സഹപാഠികളിൽ നിന്നും നാട്ടുകാരിൽ നിന്നുമെല്ലാം പോലീസ് മൊഴിയെടുത്തു. ഫോറന്‍സിക്, പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടുകളുടെ അടിസ്‌ഥാനത്തില്‍ പെണ്‍കുട്ടികളുടെ മരണം ആത്മഹത്യയാണെന്ന നിഗമനത്തിലാണ് പോലീസ് എത്തിച്ചേർന്നത്. ബാഹ്യ ഇടപെടലും ലൈംഗിക അതിക്രമങ്ങളും ഉണ്ടായിട്ടില്ലെന്ന് പറഞ്ഞ് കേസ് അവസാനിപ്പിക്കാനായിരുന്നു പോലീസിന്റെ ശ്രമമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. പോലീസ് അന്വേഷണം തൃപ്‌തികരമല്ലാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ ഹൈക്കോടതിയെ സമീപിച്ചു. ഇതേ തുടര്‍ന്ന് അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചെങ്കിലും യാതൊരു പുരോഗതിയുമുണ്ടായില്ല.
എന്തിനാണ് പെണ്‍കുട്ടികള്‍ വീട് ഉപേക്ഷിച്ച് ബംഗളുരുവിലേക്ക് പോയതെന്നാണ് ഇപ്പോഴും ഉത്തരം കിട്ടാത്ത ചോദ്യമായി അവശേഷിക്കുന്നു. അജ്‌ഞാതന്റെ പ്രേരണയിൽ ഇവർ ബംഗളൂരുവിലേക്ക് പോയതാണെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. ബംഗളൂരുവില്‍ എത്തിയ ഇവര്‍ക്ക് ആളെ കണ്ടെത്താന്‍ കഴിയാഞ്ഞതിനാലാണ് നാട്ടിലേക്ക് മടങ്ങിയതെന്നും പിന്നീട് തിരിച്ചു പോയതെന്നും സംശയിക്കുന്നു. ബെംഗളൂരു യാത്രയ്‌ക്ക് പിന്നിലെ ദുരൂഹത കണ്ടെത്താതെ അന്വേഷണം അവസാനിപ്പിക്കാൻ പാടില്ല എന്ന നിലപാടിൽ തന്നെയാണ് വീട്ടുകാർ.