കോ കോവിഡ് എന്ന മഹാമാരി അവസാനിക്കുകയില്ലെന്നും ഇനിയുള്ള കാലം മനുഷ്യര്‍ ഈ മഹാമാരിക്കൊപ്പം ജീവിക്കാന്‍ നിര്‍ബന്ധിതരാണെന്നുമുള്ള പ്രവചനം അന്വര്‍ത്ഥമാക്കും വണ്ണം കൊറോണയുടെ മറ്റൊരു വകഭേദത്തെ കൂടി കണ്ടെത്തിയിരിക്കുന്നു.
ഡെല്‍റ്റ വകഭേദത്തെ ലോകം ഒരുവിധം നിയന്ത്രണത്തിലാക്കി കൊണ്ടുവരുമ്പോഴാണ് അതിവ്യാപന ശേഷിയുള്ളതെന്ന് വിശ്വസിക്കപ്പെടുന്ന പുതിയ വകഭേദത്തെ കണ്ടെത്തിയിരിക്കുന്നത്. കൊളംബിയയില്‍ നിന്നും ഉദ്ഭവിച്ചത് എന്ന് വിശ്വസിക്കപ്പെടുന്ന, ബി 1.621 എന്ന് ശാസ്ത്രീയ നാമം നല്‍കിയിട്ടുള്ള ഈ വകഭേദത്തെ ഇതുവരെ പതിനാറുപേരിലാണ് കണ്ടെത്തിയിരിക്കുന്നത്.
നിലവില്‍ ഇംഗ്ലണ്ടിലെ കോവിഡ് ബാധയുടെ 99 ശതമാനം വരുന്ന ഡെല്‍റ്റ വകഭേദത്തേക്കാള്‍ അപകടകാരിയാണ് ഈ പുതിയ വകഭേദം എന്ന് തെളിയിക്കുവാന്‍ ഇതുവരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട് പറയുന്നത്. മാത്രമല്ല നിലവിലുള്ള ഏതെങ്കിലും വാക്സിനെതിരെ ഇതിന് പ്രതിരോധ ശേഷിയുള്ളതായും കണ്ടെത്തിയില്ല. ഇത് സാമൂഹിക വ്യാപനം നടത്തുന്നതായും കണ്ടെത്തിയിട്ടില്ല. എന്നാല്‍ ആശങ്കപ്പെടേണ്ട രീതിയിലുള്ള ചില ജനിതകമാറ്റങ്ങള്‍ ഇതിന് സംഭവിച്ചിട്ടുണ്ട്.
ആല്‍ഫ വകഭേദത്തിന്റെ വ്യാപനശേഷി വര്‍ദ്ധിപ്പിച്ച എ 501 വൈ എന്ന ജനിതകമാറ്റം ഇതിലും കണ്ടെത്തിയിട്ടുണ്ട്. അതുപോലെ വാക്സിനെതിരെ പ്രതിരോധമുയര്‍ത്താന്‍ ബീറ്റ വകഭേദത്തെ സഹായിക്കുന്നു എന്ന് വിശ്വസിക്കപ്പെടുന്ന ഇ 484കെ എന്ന ജനിതകമാറ്റവും ഇതില്‍ കണ്ടെത്തിയിട്ടുണ്ട്. സാര്‍സ്-കോവ്-2 വൈറസ് പെരുകുംതോറും ചില ജനിതക തകരാറുകള്‍ മൂലം കൂടെക്കൂടെ ജനിതകമാറ്റത്തിന് വിധേയമാകുന്നുണ്ട്. ഒട്ടുമിക്ക ജനിതകമാറ്റങ്ങളും അപകടകാരികളല്ല.
എന്നാല്‍ ഇത്തരത്തിലുള്ള ജനിതക മാറ്റങ്ങളുടെ ഫലമായി വ്യാപനശേഷി വര്‍ദ്ധിക്കുകയോ അല്ലെങ്കില്‍ മനുഷ്യ ശരീരത്തില്‍ കൂടുതല്‍ കാലം ആധിവസിക്കുവാനുള്ള കഴിവ് നേടുകയോ ചെയ്താല്‍ അത് അപകടകരമാണ്. ഇതുവഴി വ്യാപനതോത് വര്‍ദ്ധിക്കുവാനും വൈറസിനെ അടുത്ത തലമുറയിലേക്ക് കൂടി കൈമാറുവാനും കഴിഞ്ഞേക്കും. ഇക്കഴിഞ്ഞ ജനുവരിയില്‍ കൊളംബിയയിലാണ് ലോകാരോഗ്യ സംഘടന ബി. 161 എന്ന വകഭേദത്തെ ആദ്യമായി കണ്ടെത്തിയത്.
ഇതിനുശേഷം അമേരിക്ക, സ്പെയിന്‍, മെക്സിക്കൊ, നെതര്‍ലന്‍ഡ്സ് എന്നിവയുള്‍പ്പടെ 25 രാജ്യങ്ങളില്‍ ഇതിന്റെ സാന്നിദ്ധ്യം സ്ഥിരീകരിക്കപ്പെട്ടു. ഇംഗ്ലണ്ടില്‍ ഇതുവരെ 16 കോവിഡ് രോഗികളില്‍ ഇതിന്റെ സാന്നിദ്ധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവയില്‍ അധികവും ലണ്ടനില്‍ തന്നെയാണ് കണ്ടെത്തിയത്. മാത്രമല്ല ഈ വകഭേദത്തിന്റെ സാന്നിദ്ധ്യം സ്ഥിരീകരിച്ചവരില്‍ ഭൂരിഭാഗവും 30 വയസ്സില്‍ താഴെ പ്രായമുള്ളവരും ആണ്. സാമൂഹ്യവ്യാപനം നടന്നിട്ടില്ലെന്ന് പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട് പറയുമ്പോഴും, ഈ വകഭേദം സ്ഥിരീകരിച്ചവരില്‍ മൂന്നു പേര്‍ മാത്രമാണ് വിദേശ യാത്ര നടത്തിയത് എന്ന യാഥാര്‍ത്ഥ്യവും നിലനില്‍ക്കുന്നു.