യാംബു : സൗദിയിലെ രണ്ടാമത്തെ വ്യവസായ നഗരമായ യാംബുവിലും ആദ്യ കൊവിഡ് റിപ്പോർട്ട് ചെയ്തു. ആരോഗ്യ മന്ത്രാലയം വാർത്തക്കുറിപ്പിൽ യാംബുവിലും ഒരു രോഗി ഉള്ളതായി സ്ഥിരീകരിച്ചിട്ടുണ്ട്. സൗദി പടിഞ്ഞാറൻ പ്രവിശ്യയിലെ പല നഗരങ്ങളിലും രോഗം റിപ്പോർട്ട് ചെയ്തിരുന്നെങ്കിലും യാംബുവിൽ ഇതുവരെ ഒരു രോഗിപോലും ഉണ്ടായിരുന്നില്ല. ഇത് പ്രദേശവാസികളെ പോലെ അധികൃതർക്കും വലിയ ആശ്വാസമായിരുന്നു. കൊവിഡ് 19 വ്യാപനം തടയുന്നതിന് സ്വദേശികളും വിദേശികളും വീടുകളിലിരുന്ന് സഹകരിക്കണമെന്ന് യാംബു റോയൽ കമ്മീഷൻ, മുനിസിപ്പാലിറ്റി അധികൃതർ അറിയിച്ചു. എന്തെങ്കിലും രോഗലക്ഷണങ്ങൾ ഉള്ളവരോട് എത്രയും വേഗം ചികിത്സ തേടാനും നിർദേശിച്ചിട്ടുണ്ട്.
റോയൽ കമ്മീഷൻ സൂപ്പർമാർക്കറ്റുകൾക്കും ഭക്ഷ്യോൽപന്ന വിതരണ കേന്ദ്രങ്ങൾക്കും മുൻകരുതൽ നിർദേശം നൽകി. സ്ഥാപനങ്ങളുടെ പ്രവേശന കവാടത്തിനടുത്ത് ഹാൻഡ് സാനിറ്റൈസർ, മാസ്ക്കുകൾ, ഗ്ലൗസുകൾ എന്നിവ ലഭ്യമാക്കാൻ സംവിധാനം ഒരുക്കണം. പച്ചക്കറികളും പഴങ്ങളും അടക്കം എല്ലാ സാധനങ്ങളും പൊതിഞ്ഞു മാത്രമേ വിൽപന നടത്താൻ പാടുള്ളൂ. ഉപഭോക്താക്കൾ തമ്മിൽ കടകളിൽ സാമൂഹിക അകലം പാലിക്കണം. ആളുകൾ കൂടുതൽ സ്പർശിക്കുന്ന സ്ഥലങ്ങൾ ഇടയ്ക്കിടെ അണുവിമുക്തമാക്കണം. രാത്രികാല കർഫ്യൂ യാംബുവിലും ശക്തമാണ്. കർഫ്യൂ സമയത്ത് ടൗൺ റോഡുകളിൽ അണുനശീകരണ യജ്ഞം നടക്കുന്നുണ്ട്. അനാവശ്യമായി ആളുകൾ പുറത്തിറങ്ങുന്നത് കർശനമായി പോലീസ് നിരീക്ഷിക്കുന്നുണ്ട്.