തിരുവനന്തപുരം : മെഡിക്കൽ കോളജ് ആശുപത്രി കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്നും താഴേക്ക് ചാടി ആത്മഹത്യയ്ക്കുശ്രമിച്ച് മേൽക്കൂരയിൽ കുടുങ്ങിയ കോവിഡ് രോഗിയെ ഫയർഫോഴ്സും ആംബുലൻസ് ഡ്രൈവർമാരും ചേർന്ന് രക്ഷപെടുത്തി. 28-ാം വാർഡിൽ ചികിത്സയിൽ കഴിയുന്ന കമുകിൻകുഴി സ്വദേശിയായ 58കാരൻ സുരക്ഷാജീവനക്കാരന്റെ കണ്ണുവെട്ടിച്ച് അറ്റകുറ്റപ്പണി നടന്നുകൊണ്ടിരിക്കുന്ന ഏഴാം വാർഡിലെത്തുകയും അവിടെ നിന്ന് താഴേയ്ക്ക ചാടുകയുമായിരുന്നു. പഴയ അത്യാഹിത വിഭാഗത്തിന്റെ ആസ്ബസ്റ്റോസ് ഷീറ്റ് മേഞ്ഞ മേൽക്കൂരയിലേയ്ക്കാണ് ഇയാൾ വീണത്.
ശബ്ദം കേട്ട് ആശുപത്രിയിലെത്തിയ രോഗികളും ജീവനക്കാരും പുറത്തിറങ്ങി നോക്കിയപ്പോഴാണ് സംഭവമറിയുന്നത്. ഈസമയം പി പി ഇ കിറ്റ് ധരിച്ച് അവിടെയുണ്ടായിരുന്ന ആംബുലൻസ് ഡ്രൈവർമാർ മുകളിൽകയറി ഇയാൾ താഴേയ്ക്ക് ചാടാതെ പിടിച്ചുവെച്ചു. ഇതിനിടയിൽ സുരക്ഷാവിഭാഗം ജീവനക്കാർ അറിയിച്ചതിനെ തുടർന്ന് ചാക്കയിൽ നിന്നും ഫയർ ഫോഴ്സ് എത്തി. അസി. സ്റ്റേഷൻ ഓഫിസർ ജയചന്ദ്രന്റെ നേതൃത്വത്തിൽ ഏണി ഉപയോഗിച്ച് രോഗിയെ ആംബുലൻസ് ഡ്രൈവർമാരുടെ സഹായത്തോടെ താഴെയിറക്കി തിരികെ വാർഡിൽ പ്രവേശിപ്പിച്ചു.