തിരുവനന്തപുരം : സിപിഐ പ്രതിനിധി സമ്മേളനം ഇന്ന്. പാർട്ടി ജനറല്‍ സെക്രട്ടറി ഡി രാജ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. ഇന്ന് രാവിലെ 10 ന് തിരുവനന്തപുരം ടാഗോർ തീയറ്ററിൽ വെച്ചാണ് സമ്മേളനം നടക്കുക. പ്രായപരിധി നടപ്പാക്കുന്നതിലെ തർക്കം സംബന്ധിച്ച ചർച്ച നടക്കും. പ്രായപരിധി നിശ്ചയിച്ചത് നേതാക്കന്മാർക്കിടയിൽ പരസ്യ വാക്പോരിനിടയാക്കിയിട്ടുണ്ട്. മുതിര്‍ന്ന നേതാക്കളായ കെ ഇസ്മയിലും സി ദിവാകരനും കാനം രാജേന്ദ്രനെതിരെ രംഗത്തെത്തിയതോടെ ശക്തമായ മത്സരത്തിന് കളമൊരുങ്ങി.
75 വയസെന്ന പ്രായപരിധി മാനദണ്ഡമായാല്‍ സി ദിവാകരനും കെ ഇ ഇസ്മയിലും കമ്മിറ്റികളില്‍ നിന്ന് പുറത്ത് പോകും. വ്യാഴാഴ്ച നെയ്യാറ്റിൻകരയിൽ നടന്ന കൊടിമര കൈമാറ്റ ചടങ്ങിൽ നിന്ന് കെ ഇ ഇസ്മയിലും സി ദവാകരനും വിട്ടുനിന്നിരുന്നു. കൊടിമരം ജാഥ ക്യാപ്റ്റന് കൈമാറേണ്ടിയിരുന്നത് ഇസ്മയിലായിരുന്നു. ഇസ്മയിൽ പിൻവാങ്ങിയതോടെ കൊടിമരം ഭക്ഷ്യവിഭവ വകുപ്പ് മന്ത്രി ജി ആർ അനിൽ ആണ് കൈമാറിയത്. തിങ്കളാഴ്ച സംസ്ഥാന സെക്രട്ടറിയെയും കൗണ്‍സിലിനെയും തെരഞ്ഞെടുക്കും. സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് കടുത്ത മത്സരമാണ് ഇത്തവണ നടക്കുന്നത്.
പാര്‍ട്ടിക്കകത്തെ വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ താക്കീതുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ രംഗത്തെത്തി. വിഭാഗീയതയും വ്യക്തി കേന്ദ്രീകൃതരീതിയും സിപിഐയില്‍ ഇല്ല. അത്തരത്തിൽ ആരെങ്കിലും പ്രവർത്തിച്ചാൽ പാർട്ടിയിൽ സ്ഥാനമുണ്ടാകില്ല. മുൻകാല ചരിത്രം അത് ബോധ്യപ്പെടുത്തുന്നുണ്ടെന്നും കാനം ഓർമ്മിപ്പിച്ചു. നിരീക്ഷകർ ഉൾപ്പെടെ 563 പേരാണ് സമ്മേളനത്തിൽ പങ്കെടുക്കുക.





























