തിരുവനന്തപുരം : പി.എം ശ്രീ പദ്ധതി മരവിപ്പിച്ചത് സംബന്ധിച്ച് കേന്ദ്രത്തിന് കത്ത് നൽകുന്നത് വൈകുന്നത് എൽഡിഎഫിൽ ഉന്നയിക്കാൻ സിപിഐ. മനപൂർവം കത്ത് വൈകിക്കുന്നെങ്കിൽ ഇടപെടാനാണ് സിപിഐ തീരുമാനം. സിപിഐ സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിലാണ് തീരുമാനം. കത്തയക്കാൻ തീരുമാനിച്ച് രണ്ടാഴ്ച പിന്നിടുന്ന സാഹചര്യത്തിലാണ് തീരുമാനം. പിഎം ശ്രീ പദ്ധതി മരവിപ്പിച്ചെങ്കിലും അക്കാര്യം ഇതുവരെയും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തെ അറിയിച്ചിട്ടില്ല എന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചിരുന്നു. ഇതിനായി കേന്ദ്രത്തിന് കൈമാറാനുള്ള കത്തുമായി ബന്ധപ്പെട്ടുള്ള നടപടികൾ പുരോഗമിക്കുകയാണെന്നാണ് മന്ത്രി പറഞ്ഞത്.
പിഎം ശ്രീ പദ്ധതിയിൽ സർക്കാർ രൂപീകരിച്ച ഉപസമിതിയുടെ തീരുമാനം കേന്ദ്രത്തെ അറിയിക്കും. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനുമായുമായി നടന്ന കൂടിക്കാഴ്ചയിൽ പി എം ശ്രീയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ സ്വീകരിച്ച നിലപാട് അറിയിച്ചിരുന്നു. എന്നാൽ വാക്കാൽ മാത്രമേ ഇതറിയിച്ചിട്ടുള്ളൂ. സബ് കമ്മിറ്റി റിപ്പോർട്ട് വന്ന ശേഷമേ രേഖമൂലം കത്തയക്കുകയുള്ളുവെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. എന്നാൽ കത്ത് നൽകുന്നത് വൈകുന്നതിൽ സിപിഐയിൽ എതിർപ്പ് ഉയരുകയാണ്.





























