തിരുവനന്തപുരം : ആറ്റിങ്ങല്‍ ലോക്സഭ മണ്ഡലം തിരിച്ച് പിടിക്കാന്‍ മുന്‍മന്ത്രി കടകംപള്ളി സുരേന്ദ്രനെ ഇറക്കാന്‍ സി.പി.എം ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. യു.ഡി.എഫ് സ്ഥാനാർഥിയായി അടൂർപ്രകാശും ബി.ജെ.പിക്കായി കേന്ദ്രമന്ത്രി വി.മുരളീധരനും വരുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്.പാർട്ടി കോട്ടയായി വിലയിരുത്തപ്പെട്ടിരുന്ന മണ്ഡലം തിരിച്ച് പിടിക്കാന്‍ ശക്തനായ സ്ഥാനാർഥിയെ വേണം എന്നാലോചനയുടെ ഭാഗമായിട്ടാണ് കടകംപള്ളിയുടെ പേര് ഉയർന്ന് വരുന്നത്. 20 ലോക്സഭ മണ്ഡലങ്ങളില്‍ സി.പി.എമ്മിന് കാര്യമായ വേരോട്ടമുള്ള മണ്ഡലങ്ങളിലൊന്നാണ് ആറ്റിങ്ങല്‍.
കഴിഞ്ഞ തവണത്തെ യുഡിഎഫ് ചുഴലയില്‍ ആറ്റിങ്ങലിലെ പാർട്ടി കോട്ടകൊത്തളങ്ങള്‍ തകർന്നടിച്ചു. എന്നാല്‍ നിയമസഭ തെരഞ്ഞെടുപ്പ് ഫലം നോക്കുമ്പോള്‍ അടിത്തറയില്‍ വിള്ളല്‍ വീണിട്ടില്ലെന്നതാണ് സി.പി.എം നേതാക്കള്‍ വ്യക്തമാക്കുന്നത്. മികച്ച സ്ഥാനാർഥിയെ ഇറക്കിയാല്‍ ആറ്റിങ്ങലിന്‍റെ സ്നേഹം ഇടത്തോട്ട് ചായുമെന്നാണ് സി.പി.എം കണക്ക് കൂട്ടല്‍. സിറ്റിംങ് എം.പി എന്ന നിലയില്‍ അടൂർപ്രകാശിനെ തന്നെയാണ് യുഡിഎഫ് പോരിനിറക്കുന്നത്.





























