പത്തനംതിട്ട : മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചുവന്നിരുന്ന തിരുവല്ല ഈസ്റ്റ് കോ-ഓപ്പറേറ്റീവ് ബാങ്കില്‍ നിന്ന് ഒരു ലോണ്‍ പോലും നല്‍കുവാന്‍ പറ്റാത്ത ഇന്നത്തെ അവസ്ഥയില്‍ എത്തിച്ചത് സി.പി.എം ആണ്. നിക്ഷേപത്തില്‍ നിന്ന് പോലും വായ്പ എടുക്കുവാന്‍ സാധിക്കാത്ത സ്ഥിതിയാണുള്ളത്. 2021 ല്‍ നടന്ന ബാങ്ക് ഭരണ സമിതി തെരഞ്ഞെടുപ്പില്‍ എല്ലാ ജനാധിപത്യ സംവിധാനങ്ങളെയും അട്ടിമറിച്ച് അക്രമത്തിലൂടെ കള്ളവോട്ട് ചെയ്ത് സി.പി.എം ബാങ്കിന്റെ ഭരണം പിടിച്ചെടുക്കുകയായിരുന്നു. ഓഹരി ഉടമകള്‍ അല്ലാത്ത നൂറ് കണക്കിന് മറ്റ് ജില്ലയിലുള്ളവരെ കൊണ്ടുവന്ന് വോട്ട് ചെയ്യിച്ചാണ് ഭരണം പിടിച്ചത്.
ബാങ്കിന്റെ ഭരണം പിടിച്ച സി.പി.എം ബാങ്കിനെ പാര്‍ട്ടി ഓഫീസാക്കി മാറ്റി. ആര്‍.ബി.ഐ യുടെ മാനദണ്ഡങ്ങള്‍ എല്ലാം ലംഘിച്ച് ചില ഇടതുപക്ഷ ജീവനക്കാരുടെ ഒത്താശയോടെ ബാങ്കിന്റെ റെക്കാര്‍ഡുകളില്‍ കൃത്രിമം കാണിച്ച് അര്‍ഹതിയില്ലാത്തവര്‍ക്ക് ഗവണ്‍മെന്റ് ഉത്തരവ് ലംഘിച്ച് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിവഴി ലക്ഷക്കണക്കിന് രൂപാ ഇളവു നല്‍കി. ഇങ്ങനെ ഇളവ് നല്‍കിയവര്‍ക്ക് വീണ്ടും അതേ വസ്തു ഈടായി സ്വീകരിച്ച് നിയമ വിരുദ്ധമായി ലോണ്‍ അനുവദിച്ചു.
കൂടാതെ കേരളത്തിലെ ഒരു ബാങ്കിലും ഇല്ലാത്ത രീതിയില്‍ നിയമ വിരുദ്ധമായി ജീവനക്കാരുടെ ബന്ധുക്കള്‍ക്ക് കോടി കണക്കിന് രൂപ കുറഞ്ഞ പലിശക്ക് ലോണ്‍ നല്‍കി. ഈട് വസ്തു ഇല്ലാതെ ഗ്രൂപ്പുകള്‍ രൂപീകരിച്ച് പരസ്പര ജാമ്യത്തില്‍ കോടിക്കണക്കിന് രൂപ എല്ലാ ആര്‍.ബി.ഐ മാനദണ്ഡങ്ങളും ലംഘിച്ച് കുറഞ്ഞ കാലം കൊണ്ട് ലോണ്‍ നല്‍കി എല്‍.ഡി.എഫ് ഭരണസമിതി തട്ടിപ്പ് നടത്തി. വസ്തുത ഇതായിരിക്കെ യു.ഡി.എഫിന്റെ നേതൃത്വത്തിലുള്ള മുന്‍ ഭരണ സമിതികളെ കുറ്റപ്പെടുത്തുന്ന ബാങ്ക് പ്രസിഡന്റിന്റെ നിലപാട് കാപട്യമാണ്.
ജില്ലയിലെ സഹകരണ ബാങ്കുകളെ എല്ലാം തകര്‍ക്കുന്ന സമീപനമാണ് സി.പി.എം നടത്തുന്നത്. യു.ഡി.എഫില്‍ നിന്ന് പിടിച്ചെടുത്ത അടൂര്‍ അര്‍ബന്‍ ബാങ്ക് പൂര്‍ണ്ണമായും തകര്‍ന്നു. ബാങ്ക് ഇന്ന് ലിക്വഡേഷന്റെ വക്കത്താണ്. ജില്ലയിലെ തന്നെ മൈലപ്ര, ചെങ്ങരൂര്‍, കൊറ്റനാട്, തിരുവല്ല അര്‍ബന്‍ തുടങ്ങിയ ബാങ്കുകള്‍ പൂര്‍ണ്ണമായും തകര്‍ച്ചയിലാണ്.
കെടുകാര്യസ്ഥതയും പാര്‍ട്ടി ഓഫീസ് ഭരണവും മൂലം ബാങ്കിനെ തകര്‍ച്ചയിലെത്തിച്ചതിന് മുന്‍ യു.ഡി.എഫ് ഭരണ സമിതികളെ കുറ്റപ്പെടുത്തി രക്ഷപെടാനാണ് സി.പി.എം ശ്രമിക്കുന്നത്. 70 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആരംഭിച്ച് നല്ലരീതിയില്‍ പ്രവര്‍ത്തനം നടത്തികൊണ്ടിരുന്ന ബാങ്ക് ഭരണം അക്രമത്തിലൂടെയും കള്ള വോട്ടിലൂടെയും പിടിച്ച് ഇന്നത്തെ അവസ്ഥയില്‍ എത്തിച്ചതിന് സി.പി.എം ജില്ലാ നേതൃത്വം മറുപടി പറയണം.































