പത്തനംതിട്ട : വ്യാജ പ്രചരണങ്ങള്‍ അഴിച്ച് വിട്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുവാന്‍ സി.പി.എം ശ്രമിക്കുകയാണെന്ന് പത്തനംതിട്ട നഗരസഭ യു.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ അഡ്വ.എ.സുരേഷ് കുമാര്‍ പറഞ്ഞു. യു.ഡി.എഫ് നേത്രുത്വം കൊടുക്കുന്ന പത്തനംതിട്ട നഗരസഭാ ഭരണസമിതിക്കെതിരെ വ്യാജ പ്രചരണങ്ങള്‍ നടത്തുന്ന എല്‍.ഡി.എഫ് നടപടിയില്‍ പ്രതിഷേധിച്ചുകൊണ്ട് കുമ്പഴയില്‍ നടത്തിയ രാഷ്ട്രീയ വിശദീകരണ യോഗം ഉത്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പത്തനംതിട്ട നഗരസഭ തുടങ്ങിയ സോണല്‍ ഓഫീസിന് ഒട്ടേറെ ചരിത്രമുണ്ട്. കുമ്പഴയില്‍ നഗരസഭക്ക് കെട്ടിടം ഇല്ലായിരുന്നു. യു.ഡി.എഫ് ഭരണസമിതിയാണ് കുമ്പഴയില്‍ നഗരസഭക്ക് ഷോപ്പിംഗ് കോംപ്ലക്സ് പണിതതും അവിടെ ആദ്യമായി സോണല്‍ ഓഫീസ് ആരംഭിച്ചതും.
എന്നാല്‍ പിന്നീട് വന്ന ഇടതുപക്ഷ ഭരണസമിതി കുമ്പഴ സോണല്‍ ഓഫീസിനോട് അത്ര താല്‍പ്പര്യം കാണിച്ചില്ല. അഡ്വ.സക്കീര്‍ ഹുസൈന്‍ ആയിരുന്നു ചെയര്‍മാന്‍. എല്‍.ഡി.എഫ് ഭരണസമിതിയുടെ അവസാന നാളില്‍ കെട്ടിടം പുതിയതായി ഫര്‍ണിഷ് ചെയ്ത് സോണല്‍ ഓഫീസ് വീണ്ടും ഇവിടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു. തെരഞ്ഞടുപ്പുമായി ബന്ധപ്പെട്ട് കുമ്പഴ സോണല്‍ ഓഫീസിലെ ജീവനക്കാരെ പല ചുമതലകള്‍ക്കും നിയോഗിച്ചിരുന്നു. ഈ സമയത്താണ് ഇവിടെ ജീവനക്കാരുടെ അഭാവം ഉണ്ടായതെന്നും നഗരസഭയുടെ മുന്‍ ചെയര്‍മാന്‍ കൂടിയായിരുന്ന എ.സുരേഷ് കുമാര്‍ പറഞ്ഞു.
കോൺഗ്രസ് കുമ്പഴ മണ്ഡലം പ്രസിന്റ് നാസർ തോണ്ടമണ്ണിൽ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേഴ്സൺ സിന്ധു അനിൽ, ഡിസിസി ജനറൽ സെക്രട്ടറി അബ്ദുൾ കലാം ആസാദ്, ബ്ലോക്ക് പ്രസിഡന്റ് റോജി പോൾ ദാനിയേൽ, നഗരസഭ വൈസ് ചെയർമാൻ എ സഗീർ, ബ്ലോക്ക് വൈസ് പ്രസിഡന്റ് പികെ ഇക്ബാൽ, നഗരസഭ കൗൺസിലർമാരായ സജിനി മോഹൻ, അംബിക വേണു, എ ഫാത്തിമ, ജോയമ്മ സൈമൺ, എ ഫറൂഖ്, അഫ്സൽ ആനപ്പാറ, കെപി നൗഷാദ് എന്നിവർ പ്രസംഗിച്ചു. പ്രകടനത്തിന് ഇസ്മയിൽ അറഫാ, റാഫി കുലശേഖരപതി, റെജി മൂലമുറയിൽ, അൻവർ സാദത്ത്, സെബു പത്തനംതിട്ട, അനീഷ് അബ്ബാസ്, അജ്മൽ കരിം എന്നിവർ നേതൃത്വം നൽകി.






























