വിളവൂര്‍ക്കല്‍ : സി.പി.എം. ബ്രാഞ്ച് സെക്രട്ടറിമാര്‍ റോഡില്‍ തമ്മിലടിച്ച സംഭവത്തില്‍ മൂന്നു പേരെ പാര്‍ട്ടി അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. പെരുകാവ് ലോക്കല്‍ കമ്മിറ്റിക്കു കീഴിലെ കോളച്ചിറ ബ്രാഞ്ച് സെക്രട്ടറി അനീഷ്, അംഗം ശരത്, ഈഴക്കോട് ബ്രാഞ്ച് സെക്രട്ടറി ശ്രീകുമാര്‍ എന്നിവരെയാണ് ആറു മാസത്തേയ്ക്ക് സസ്‌പെന്‍ഡ് ചെയ്തതെന്ന് പെരുകാവ് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കെ.സതീഷ് കുമാര്‍ പറഞ്ഞു. തീരുമാനം ഏര്യാകമ്മിറ്റിയും അംഗീകരിച്ചു. ഞായറാഴ്ച ഉച്ചയ്ക്കാണ് അനീഷിന്റെ നേതൃത്വത്തിലുള്ള സംഘം ഈഴക്കോട് ബ്രാഞ്ച് സെക്രട്ടറി ശ്രീകുമാറിനെ മര്‍ദ്ദിച്ചത്. പാര്‍ട്ടി ഏരിയ സമ്മേളനത്തിന്റെ ഭാഗമായി യുവജനസമ്മേളനം ഈഴക്കോട് സംഘടിപ്പിക്കുന്നതിനിടയിലാണ് ശ്രീകുമാരനു മര്‍ദ്ദനമേറ്റത്.
വിളവൂർക്കൽ പഞ്ചായത്തിലെ പെരുകാവ് സി.പി.എം ലോക്കൽ കമ്മിറ്റിയിലുൾപ്പെട്ട കോളച്ചിറ, ഈഴക്കോട് ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറിമാരുടെ നേതൃത്വത്തിലായിരുന്നു തമ്മിലടി. സി.പി.എം വിളപ്പിൽ ഏരിയാസമ്മേളനത്തിന്റെ ഭാഗമായി ഈഴക്കോട് ജംഗ്ഷനിൽ ഇന്നലെ വൈകിട്ട് യുവജന സമ്മേളനം നിശ്ചയിച്ചിരുന്ന വേദിക്ക് മുന്നിലായിരുന്നു ഏറ്റുമുട്ടൽ. ഈഴക്കോട് ബ്രാഞ്ച് സെക്രട്ടറി ശ്രീകുമാറിനെ കോളച്ചിറ ബ്രാഞ്ച് സെക്രട്ടറി അനീഷിന്റെ നേതൃത്വത്തിലെത്തിയ സംഘം റോഡരികിലെ വീടിന് മുന്നിലിട്ട് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. സംഭവമറിഞ്ഞ് ശ്രീകുമാറിന്റെ സഹോദരനെത്തി ചോദ്യം ചെയ്‌തതോടെ ഇരുവിഭാഗവും തമ്മിൽ നടുറോഡിൽ അടി തുടങ്ങി. അരമണിക്കുർ നീണ്ട സംഘർഷത്തെ തുടർന്ന് റോഡിൽ താഗതക്കുരുക്കുമുണ്ടായി. മുഖത്ത് പരിക്കേറ്റ അനീഷിനെ മലയിൻകീഴ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സി.പി.എം ഔദ്യോഗിക പക്ഷത്തിനൊപ്പം നിൽക്കുന്ന രണ്ടുവിഭാഗങ്ങൾ വിളപ്പിൽ ഏരിയാ കമ്മിറ്റിയിലുണ്ടെങ്കിലും മുൻ ഏരിയാകമ്മിറ്റി സെക്രട്ടറിയെ അനുകൂലിക്കുന്നവരും എതിർക്കുന്നവരുമാണ് രണ്ടുപക്ഷത്തായി സെക്രട്ടറി സ്ഥാനമുൾപ്പെടെ പിടിച്ചെടുക്കാൻ മത്സരിക്കുന്നത്. ശ്രീകുമാറിനെ ബ്രാഞ്ച് സമ്മേളനത്തിൽ സെക്രട്ടറി സ്ഥാനത്തു നിന്ന് ഒഴിവാക്കാൻ ശ്രമിച്ചെങ്കിലും നടന്നിരുന്നില്ല. സമ്മേളനവുമായി ബന്ധപ്പെട്ടല്ല തമ്മിലടിയെന്നും വിഷയം പാർട്ടി ലോക്കൽ കമ്മിറ്റി അന്വേഷിക്കുമെന്നും പെരുകാവ് ലോക്കൽ കമ്മിറ്റി സെക്രട്ടറി സതീഷ് കുമാർ അറിയിച്ചു. അതേസമയം കഴിഞ്ഞ ദിവസം മൊബൈൽ ഫോണിൽ വനിതാ അംഗത്തിന്റെ ചിത്രം സൂക്ഷിച്ചതുമായി ബന്ധപ്പെട്ട് മലയിൻകീഴ് പപോലീസിന് പരാതി ലഭിച്ചിരുന്നു. ഈ വിഷയവും ഇരുവിഭാഗവും തമ്മിലുണ്ടായ സംഘർഷത്തിന് കാരണമായതായി സൂചനയുണ്ട്.





























